ന്യൂഡല്‍ഹി: ബ്രിട്ടിഷ് ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന് (ബിസിസി) എതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കേസ് രജിസ്റ്റര്‍ ചെയ്തു. വിദേശ വിനിയമ ചട്ടം ലംഘിച്ചെന്ന് ആരോപിച്ചാണ് കേസ്. ജീവനക്കാരോട് നേരിട്ടു ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ ബിബിസി ഓഫിസുകളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയതു വിവാദമായിരുന്നു. മുംബൈയിലെയും ഡല്‍ഹിയിലെയും ഓഫിസുകളിലാണ് മൂന്നു ദിവസത്തോളം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ബിബിസിയുടെ ഔദ്യോഗിക വരുമാനവും രാജ്യത്തെ പ്രവര്‍ത്തനവും തമ്മില്‍ യോജിക്കുന്നില്ലെന്ന് റെയ്ഡിനു ശേഷം വകുപ്പ് അറിയിച്ചിരുന്നു.
വിവിധ ഇന്ത്യന്‍ ഭാഷകളില്‍ ബിബിസിക്ക് പ്രക്ഷേപണമുണ്ട്. എന്നാല്‍ സ്ഥാപനം കാണിക്കുന്ന ലാഭവും രാജ്യത്തെ പ്രവര്‍ത്തനങ്ങളുടെ സ്‌കെയിലും അനുപാതികമല്ലെന്ന് വകുപ്പ് ചൂണ്ടിക്കാട്ടി. രേഖകളും കരാറുകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ബിബിസി ഉദ്യോഗസ്ഥര്‍ മനഃപൂര്‍വ്വം വൈകിപ്പിച്ചതായും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
ഗുജറാത്ത് കലാപം പരാമര്‍ശിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി നിരോധിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് പിന്നാലെയായിരുന്നു റെയ്ഡ്. സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു.

