പെൺകുട്ടികളെ പോണിടെയിൽ രീതിയിൽ മുടി കെട്ടിവയ്ക്കുന്നതിൽ നിന്ന് വിലക്കി ജപ്പാനിലെ സ്‌കൂളുകൾ. ആ രീതിയിൽ മുടി കെട്ടുന്നത് പെൺകുട്ടികളുടെ കഴുത്ത് തുറന്നുകാട്ടുമെന്നും, ഇത് ആൺകുട്ടികളിൽ ലൈംഗിക ഉത്തേജനമുണ്ടാക്കും എന്നുമുള്ള വിചിത്രമായ കണ്ടെത്തലിന് ശേഷമാണ് നടപടി.
പെൺകുട്ടികൾ പോണിടെയിൽ കേട്ടരുതെന്ന് സ്കൂൾ അഡ്മിനിസ്ട്രേറ്റർമാർ തന്നോട് പറഞ്ഞതായി മുൻ മിഡിൽ സ്കൂൾ അധ്യാപികയായ മോട്ടോക്കി സുഗിയാമ വൈസിനോട് പറഞ്ഞു. “ആൺകുട്ടികൾ പെൺകുട്ടികളെ നോക്കുമെന്ന് അവർ ആശങ്കപ്പെടുന്നു. വെള്ള അടിവസ്ത്രം മാത്രം ധരിക്കാൻ നിർദേശിക്കുന്നതുപോലുള്ള ഒരു നിയമാണ് ഇതും. ഞാൻ എല്ലായ്പ്പോഴും ഈ നിയമങ്ങളെ വിമർശിച്ചിട്ടുണ്ട്. പക്ഷേ, ഇതിനെതിരെ വിമർശിക്കുന്നവർ വളരെ കുറവാണ്. അതിനാൽ വിദ്യാർത്ഥികൾക്ക് ഈ നിയമങ്ങൾ വായുംപൂട്ടി അനുസരിക്കുകയല്ലാതെ മറ്റ് മാർഗമില്ല” അദ്ദേഹം പറഞ്ഞു.
രാജ്യത്ത് എത്ര സ്‌കൂളുകൾ ഇപ്പോഴും പോണിടെയിൽ നിരോധനം ഏർപ്പെടുത്തുന്നു എന്നതിന് വ്യക്തമായ സ്ഥിതിവിവരക്കണക്കുകളൊന്നുമില്ല. എന്നാൽ, 2020 -ലെ ഒരു സർവേ സൂചിപ്പിക്കുന്നത് ഫുകുവോക്കയുടെ തെക്കൻ പ്രിഫെക്ചറിലെ പത്തിൽ ഒന്ന് സ്‌കൂളിൽ ഹെയർസ്റ്റൈൽ നിരോധിച്ചിട്ടുണ്ടെന്നാണ്. 11 വർഷത്തിനിടയിൽ അഞ്ച് വ്യത്യസ്ത സ്കൂളുകളിൽ സുഗിയാമ പഠിപ്പിച്ചിരുന്നു, എല്ലാ സ്കൂളും പോണിടെയിൽ നിരോധിച്ചിരിക്കുന്നു.
ജപ്പാനിലെ വിദ്യാർത്ഥികൾക്ക് മേൽ അടിച്ചേൽപ്പിക്കപ്പെട്ട ബുരാകു കൊസോകു എന്നറിയപ്പെടുന്ന നിരവധി ക്രൂരമായ നിയമങ്ങളിൽ ഒന്ന് മാത്രമാണ് പോണിടെയിൽ നിരോധനം. നിയന്ത്രണങ്ങളുടെ പട്ടികയിൽ വിദ്യാർത്ഥികളുടെ അടിവസ്ത്രങ്ങളുടെയും സോക്സുകളുടെയും നിറം, പാവാടയുടെ നീളം, പുരികത്തിന്റെ ആകൃതി എന്നിവയും ഉൾപ്പെടുന്നു. മുടിയുടെ നിറവും മറ്റൊരു തർക്കവിഷയമാണ്.

