
ചേർത്തലയിലെ സജിയുടെ മരണം തലയ്ക്ക് പിന്നിലേറ്റ ക്ഷതം കൊണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിലെ കണ്ടെത്തലുകൾ. തലയോട്ടിയിൽ പൊട്ടലുകൾ ഉണ്ടായിരുന്നുവെന്നും പോസ്റ്റ്‌മോർട്ടത്തില്‍ കണ്ടെത്തി. അമ്മയെ അച്ഛൻ മർദിച്ച് കൊന്നതാണെന്ന മകളുടെ പരാതിയെ തുടര്‍ന്നാണ് മരിച്ച സജിയുടെ മൃതദേഹം കല്ലറ തുറന്ന് പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം ചെയ്തത്. അസ്വഭാവികമരണത്തിനാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിൽ ഒരു മാസത്തോളം ചികിത്സയിലായിരുന്ന സജി ഞായറാഴ്ചയാണ് മരിച്ചത്. സജിക്ക് ഭർത്താവ് സോണിയിൽ നിന്ന് ക്രൂരമായ മർദനമേറ്റെന്ന മകളുടെ പരാതിയെ തുടർന്നാണ് പൊലീസ് ഇപ്പോൾ അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. പോസ്റ്റ്മോർട്ടത്തിലെ നിഗമനങ്ങളുടെ അടിസ്ഥാനത്തില്‍ ഭർത്താവ് സോണിക്കെതിരെ കൊലപാതകകുറ്റമോ മനപൂർവമല്ലാത്ത നരഹത്യകുറ്റമോ ചുമത്തുന്ന കാര്യത്തിൽ പൊലീസ് ഉടന്‍ തീരുമാനമെടുക്കും.

