കാരണങ്ങള്‍ ഇല്ലാത്തപക്ഷം ഉപഭോക്താക്കള്‍, കടകളില്‍ മൊബൈല്‍ നമ്പര്‍ നല്‍കേണ്ടതില്ലെന്ന് കേന്ദ്ര ഇലക്ട്രോണിക്‌സ്-ഐ.ടി. സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഡിജിറ്റൽ വ്യക്തിവിവര സുരക്ഷാ ബിൽ നിയമമാകുന്നതോടെ വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം അവസാനിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.പൊതുജനാരോഗ്യ പ്രവര്‍ത്തകന്‍ ദിനേഷ് എസ്. ഠാക്കൂറിന്റെ ട്വീറ്റിനോടുള്ള മറുപടിയായാണ് കേന്ദ്രമന്ത്രി ഇക്കാര്യം പറഞ്ഞത്.
ഡൽഹി വിമാനത്താവളത്തിനുള്ളിലെ കടയിൽനിന്നു ച്യൂയിങ് ഗം വാങ്ങിയപ്പോൾ കടക്കാരൻ മൊബൈൽ നമ്പർ ആവശ്യപ്പെട്ടതു സംബന്ധിച്ചാണ് പൊതുജനാരോഗ്യ ആക്ടിവിസ്റ്റ് ദിനേശ് എസ്. ഠാക്കൂർ ട്വീറ്റ് ചെയ്തിരുന്നത്. സുരക്ഷാ കാരണങ്ങളാൽ മൊബൈൽ നമ്പർ വേണമെന്നായിരുന്നു ദിനേശിനോടു കടയുടെ മാനേജർ പറഞ്ഞത്. തുടർന്ന് ച്യൂയിങ് ഗം വാങ്ങാതെ കടയിൽനിന്നിറങ്ങിയെന്നായിരുന്നു ട്വീറ്റ്. ബില്ലിങ് സമയത്തു വ്യാപാരസ്ഥാപനങ്ങൾ അനാവശ്യമായി മൊബൈൽ നമ്പർ വാങ്ങുന്നതിനെക്കുറിച്ചു പരാതികൾ ഉയരുന്നതിനിടെയാണു മന്ത്രിയുടെ പ്രതികരണം.

