ലൈംഗീക പീഡന കേസുകളിലെ വിചാരണ അനന്തമായി നീളുന്ന നില പാടില്ലെന്നും പറ്റുമെങ്കിൽ ഒരൊറ്റ സിറ്റിംഗിൽ തന്നെ അതിജീവിതയുടെ വിസ്താരം പൂർത്തിയാക്കണമെന്നും സുപ്രീംകോടതി.മാന്യമായിട്ടായിരിക്കണം വിചാരണ നടപടികള്‍ നടത്തേണ്ടതെന്നും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ് ,ജെ ബി പര്‍ഡിവാല എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് നിര്‍ദേശിച്ചു. ലജ്ജാകരവും അനുചിതവുമായ ചോദ്യങ്ങൾ പ്രതിഭാഗം അഭിഭാഷകർ വിസ്താരത്തിൽ നിന്നും ഒഴിവാക്കണം. അതിജീവിത കോടതിയിലെത്തി മൊഴി നൽകുമ്പോൾ പ്രതിയെ കാണാതിരിക്കാൻ വേണ്ട നടപടികൾ വിചാരണക്കോടതി സ്വീകരിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. വിചാരണയ്ക്കിടെ പീഡനം സംബന്ധിച്ച് ബുദ്ധിമുട്ടേറിയ ചോദ്യങ്ങള്‍ ചോദിക്കുന്നത് ഒഴിവാക്കണം. ലജ്ജകരവും അനുചിതവുമായ ചോദ്യങ്ങള്‍ ഒഴിവാക്കണമെന്നും കോടതി നിര്‍ദേശിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലെ വൈസ് ചാന്‍സലര്‍ക്കെതിരെ ലൈംഗീക പീഡന കേസില്‍ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട് പുറത്തിറക്കിയ ഉത്തരവിലാണ് സുപ്രീം കോടതി സുപ്രധാനമായ നിര്‍ദേശങ്ങള്‍ നല്‍കിയത്.