രാഹുൽ ഗാന്ധിയുടേതിന് പുറമെ സമൂഹമാധ്യമ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് പാർട്ടിയുടെ ഒൗദ്യോഗിക അക്കൗണ്ടും പൂട്ടി ട്വിറ്റർ. ഫേസ്ബുക്കിലൂടെയാണ് പാർട്ടി ഇക്കാര്യം വ്യക്തമാക്കിയത്.ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് പൂട്ടിയതായ സന്ദേശത്തിന്‍റെ സ്ക്രീൻഷോട്ട് സഹിതമാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഈ അക്കൗണ്ട് ട്വിറ്റർ നിയമങ്ങൾ ലംഘിച്ചുവെന്നാണ് സ്ക്രീൻ ഷോട്ടിലെ സന്ദേശം.
ഡൽഹി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം പോസ്റ്റ് ചെയ്തതിനായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചിരുന്നത് . ഇതിനുപുറമെ മുതിർന്ന അഞ്ചു കോൺഗ്രസ് നേതാക്കളുടെയും ട്വിറ്റർ ഹാൻഡിലുകൾക്കെതിരെ സമാന നടപടി സ്വീകരിച്ചതായി കോൺഗ്രസ് അവകാശപ്പെട്ടിരുന്നു.
രൺദീപ് സുർജേവാല, എ.ഐ.സി.സി ജനറൽ െസക്രട്ടറിയും മുൻ മന്ത്രിയുമായ അജയ് മാക്കൻ, ലോക്സഭ വിപ്പ് മാണിക്കം ടാഗോർ, അസം നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജിതേന്ദ്ര സിങ്, മഹിള കോൺഗ്രസ് പ്രസിഡന്‍റ് സുഷ്മിത ദേവ് എന്നിവരുടെ ട്വിറ്റർ അക്കൗണ്ടുകളാണ് പൂട്ടിയതെന്നാണ് ആരോപണം.

