സാമൂഹ്യമാധ്യമങ്ങളിൽ ഇസ്ലാമോഫോബിയ പരത്തിയ ഹാഷ്ടാഗ് കാമ്പയിനുകളിൽ സി.ബി.ഐ/ എൻ.ഐ.എ അന്വേഷണം ആവശ്യപ്പെട്ട് സമ൪പ്പിച്ച ഹരജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു.
പുതിയ ഐടി നിയമമനുസരിച്ച് നടപടി എടുക്കാനാകുമല്ലോയെന്നും ജനങ്ങൾ മറന്ന കാര്യത്തിൽ ഇനിയും കോടതി ഇടപെടൽ ആവശ്യമാണോയെന്നും കോടതി ആരാഞ്ഞു. സമാനമായ മറ്റ് ഹരജികളിൽ കക്ഷി ചേ൪ന്നാൽ പോരെയെന്നും കോടതി ചോദിച്ചു. തന്റെ ആവശ്യം വ്യത്യസ്തമാണെന്നും ആന്ധ്ര ഹൈകോടതി സുപ്രീംകോടതിയെ സമീപിക്കാൻ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഹരജിയെന്നും ഹരജിക്കാരൻ വ്യക്തമാക്കി. തബ്ലീഗ് പ്രവ൪ത്തക൪ക്കെതിരെ കൊറോണ ജിഹാദ് അടക്കമുള്ള ട്വിറ്റ൪ കാമ്പയിനിലാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണം ഹരജിക്കാരൻ ആവശ്യപ്പെട്ടിരിക്കുന്നത്.
മൂന്നാഴ്ച കഴിഞ്ഞ് ഹരജി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് വ്യക്തമാക്കി. ഇക്കാര്യം സ൪ക്കാറിനോട് ആവശ്യപ്പെടാൻ കോടതി പരാതിക്കാരന് അനുമതി നൽകി.