രാജ്യത്തിൻറെ മറ്റിടങ്ങളിൽ കേരള സ്റ്റോറി പ്രദർശിപ്പിക്കാമെങ്കിൽ പശ്ചിമ ബംഗാളിൽ എന്താണ് പ്രശ്നമെന്ന് സുപ്രീം കോടതി. മറ്റിടങ്ങളിൽ നിന്ന് ബംഗാൾ വ്യത്യസ്തമല്ലെന്ന് സിനിമനിരോധനത്തിനെതിരായ ഹർജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
സിനിമ പ്രദർശിപ്പിച്ചാൽ ഉണ്ടാകുന്ന പ്രശ്നങ്ങളെ സംബന്ധിച്ച് ഇന്റലിജൻസ് റിപ്പോർട്ടുണ്ടെന്ന് പശ്ചിമബംഗാൾ സർക്കാർ കോടതിയിൽ പറഞ്ഞു. സർക്കാർ തീരുമാനത്തിനെതിരെ അടിയന്തരസ്റ്റേ വേണമെന്ന് സിനിമാ നിർമ്മാതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ സംസ്ഥാനത്തിന്റെ വിശദീകരണം തേടാതെ സ്റ്റേ നൽകാനാകില്ലെന്ന് കോടതി നിലപാട് എടുത്തു. തുടർന്ന് സുപ്രീ കോടതി പശ്ചിമബംഗാൾ സർക്കാരിന് നോട്ടീസ് നൽകി.
അതേസമയം, തമിഴ്നാട്ടിലും നിരോധനത്തിന് സമാനമായ സാഹചര്യമാണെന്ന് വാദത്തിനിടെ ഹർജിക്കാർക്കായി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവേ പറഞ്ഞു. അപ്രഖ്യാപിതവിലക്കാണെന്നും പ്രദർശനത്തിന് സംരക്ഷണവും നിർമ്മാതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ തമിഴ്നാട്ടിൽ ഉണ്ടാകുന്നത് ക്രമസമാധാന പ്രശ്നമാണെന്നും തിയേറ്ററുകൾ ആക്രമിക്കപ്പെടുമ്പോഴും കസേരകൾ കത്തിച്ചുകളയുമ്പോഴും വേറെ വഴി നോക്കുമെന്ന് പറയാൻ സംസ്ഥാന സർക്കാരിന് കഴിയില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. തുടർന്ന് തമിഴ്നാട് സർക്കാരിനോട് സത്യവാങ്മൂലം സമർപ്പിക്കുവാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. ബുധനാഴ്ച്ച ഹർജി വീണ്ടും പരിഗണിക്കും.

