കൊറോണ വൈറസിന്റെ ഇന്ത്യൻ വകഭേദം ലോകത്താകമാനം വ്യാപിച്ചതായി ലോകാരോഗ്യ സംഘടന. ഇപ്പോൾ 44 രാജ്യങ്ങളിൽ ഈ വകഭേദം ഇതിനകം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.ഇന്ത്യയിൽ ആദ്യമായി കണ്ടെത്തിയ ബി.1.617 വകഭേദം ആഗോളതലത്തിൽ ഉത്കണ്ഠയുണ്ടാക്കുന്നതായി കഴിഞ്ഞ ദിവസം ലോകരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ഒക്ടോബറിലാണ് ബി.1.617 വകഭേദം ആദ്യമായി ഇന്ത്യയിൽ കണ്ടെത്തിയത്. ഇന്ത്യയ്ക്ക് പുറത്ത് ഈ വകഭേദം ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബ്രിട്ടനിലാണ്.ബി.1.617-നെ ആഗോളതലത്തിൽ ആശങ്കപ്പെടേണ്ട വകഭേദമായി തരംതിരിച്ചതായി സംഘടനയിലെ കോവിഡ് സാങ്കേതിക വിഭാഗം മേധാവി മരിയ വാൻ കേർഖോവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കാരണം സാധാരണ വൈറസിനേക്കാൾ വേഗത്തിൽ പകരുന്നതോ മാരകമായതോ വാക്സിൻ പരിരക്ഷകൾ മറികടക്കുന്നതോ ആണ് ഈ പട്ടികയിൽ ഉൾപ്പെടുത്തുന്നത്. ഇന്ത്യയിലെ വകഭേദത്തിന് വ്യാപനശേഷി കൂടുതലുണ്ടെന്നാണ് കണ്ടെത്തൽ.ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിനിടെയാണ് ലോകാരോഗ്യസംഘടനയുടെ കണ്ടെത്തൽ വന്നിരിക്കുന്നത്. യുഎസ്സിന് പിന്നാലെ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത രാജ്യമാണ് ഇന്ത്യ. പ്രതിദിനം മൂന്ന് ലക്ഷത്തിന് മുകളിൽ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.