ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ ഇസ്രായേലില്‍ മലയാളി യുവതി ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത് ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചു കൊണ്ടിരിക്കെ. ഇസ്രയേലിലെ അഷ്‌കെലോണ്‍ നഗരത്തില്‍ വീട്ടുജോലിക്കാരിയായിരുന്നു സൗമ്യ. നാട്ടിലുള്ള ഭര്‍ത്താവ് സന്തോഷുമായി വീഡിയോ കോളില്‍ സംസാരിക്കുന്നതിനിടെയാണ് സൗമ്യ താമസിക്കുന്ന ഫ്‌ളാറ്റില്‍ റോക്കറ്റ് പതിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. വീഡിയോ കോളിനിടെ വലിയ ശബ്ദം കേട്ടു. പെട്ടെന്ന് ഫോണ്‍ വിച്ഛേദിക്കപ്പെട്ടു. ഞങ്ങള്‍ അവിടെ ജോലിചെയ്യുന്ന സഹ മലയാളികളുമായി ബന്ധപ്പെട്ടു. അങ്ങനെയാണ് വിവരം ലഭിച്ചത് . സൗമ്യയുടെ ഭാര്യാ സഹോദരന്‍ സാജി പി.ടി.ഐയോട് പറഞ്ഞു.
ഇടുക്കി ജില്ലയിലെ കീരിത്തോടു സ്വദേശിയായ സൗമ്യ കഴിഞ്ഞ ഏഴു വര്‍ഷമായി ഇസ്രായേലില്‍ ഒരു വീട്ടുജോലിക്കാരിയാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് പക്ഷേ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല. പാലായിലെ നിയുക്ത എംഎല്‍എയും നാഷണലിസ്റ്റ് കോണ്‍ഗ്രസ് നേതാവുമായ മാണി സി കാപ്പന്‍ സംഭവത്തെ അപലപിച്ചു.
ഇസ്രയേലില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് കേരളീയര്‍ ഭയത്തോടെയാണ് അവിടെ താമസിക്കുന്നതെന്ന് കാപ്പന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
കേന്ദ്രമന്ത്രി വി മുരളീധരന്‍ അടക്കമുള്ള പ്രമുഖര്‍ സംഭവത്തില്‍ ദുഖം രേഖപ്പെടുത്തി.
സംഭവുമായി ബന്ധപ്പെട്ട് ഇസ്രായിയിലെ ഇന്ത്യൻ എംബസിയിൽ നിന്ന് കൂടുതൽ ഔദ്യോഗിക വിവരങ്ങൾ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ പത്തുവർഷമായി സൗമ്യ അഷ്കലോണിൽ കെയർ ഗീവറായി ജോലി ചെയ്യുകയായിരുന്നു. 2017 ൽ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്. ഇസ്രായോൽ പാലീസ്തീൻ അതിർത്തിയിലെ സംഘർഷത്തെ തുടർന്ന് ഈ മേഖലയിൽ ചെയ്യുന്ന മലയാളിസമൂഹം വലിയ ആശങ്കയിലാണ്.

