ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ യുഎഇയിൽ.യുഎഇ ഭരണനേതൃത്വവുമായി എസ് ജയ്ശങ്കർ ചർച്ചകൾ നടത്തും. ഇരു രാജ്യങ്ങൾ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം.രണ്ടുദിവസത്തെ സന്ദർശനത്തിനായി ഇന്നലെയാണ് ജയ്ശങ്കർ യുഎഇയിൽ എത്തിയത്. പടിഞ്ഞാറൻ ഏഷ്യയിലെ മാറുന്ന സാഹചര്യങ്ങൾ കണക്കിലെടുത്ത് ഇന്ത്യയുടെ ഊർജസുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിദേശകാര്യ മന്ത്രിയുടെ സന്ദർശനം എന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിനിടെ ഇന്ത്യയുടെ ഒരു എൽപിജി കപ്പൽ കൂടി ഹോർമൂസ് കടലിടുക്ക് കടന്നു. ജഗ് വിക്രം എന്ന കപ്പലാണ് ഇന്ത്യയിലേക്ക് തിരിച്ചത്. 20400 മെട്രിക്ക് ടൺ എൽപിജിയുള്ള ഈ കപ്പൽ ബുധനാഴ്ച മുംബൈ തീരത്ത് എത്തും.
അതേസമയം, പശ്ചിമേഷ്യയിലെ സമാധാനവുമായി ബന്ധപ്പെട്ട് പാകിസ്താനെ ഇസ്ലാമാബാദിൽ അമേരിക്കയും ഇറാനും തമ്മിൽ നിർണായക ചർച്ച തുടരുകയാണ്. വൈകീട്ട് 6 മണിയോടെയാണ് ഇസ്ലാമാബാദിലെ സെറീന ഹോട്ടലിൽ ചർച്ചകൾക്ക് തുടക്കമായത്. ചർച്ചയിൽ യുഎസ്, ഇറാൻ പ്രതിനിധി സംഘങ്ങൾക്കൊപ്പം പാക് സംഘവും പങ്കെടുക്കുന്നുണ്ട്. യുഎസ് സംഘത്തിൽ വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്, പശ്ചിമേഷ്യൻ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, ജാറെഡ് കുഷ്നർ എന്നിവരാണ് പങ്കെടുക്കുന്നത്. ഇറാൻ സംഘത്തിൽ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ഗാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി എന്നിവരും മധ്യസ്ഥരായ പാകിസ്താന്റെ ഭാഗത്തുനിന്ന് ഫീൽഡ് മാർഷൽ അസിം മുനീറും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്. നേരത്തെ ഇറാൻ സംഘവും അമേരിക്കൻ സംഘവും പാക് പ്രധാനമന്ത്രിയുമായി വെവ്വേറെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇറാൻ മുന്നോട്ടുവെച്ച 10 ഇന നിർദേശങ്ങളാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടുക. നാളെയും ചർച്ച തുടരും.

