മിശ്രവിവാഹം ജാതി അടിസ്ഥാനമാക്കിയുള്ള അക്രമങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ കാരണമാകുന്നതായി സുപ്രീം കോടതി.വിദ്യാഭ്യാസമുള്ള യുവത, ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോൾ സമൂഹത്തിന്റെ നടപ്പുരീതികളിൽ മാറ്റംവരുമെന്ന് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ജാതി പരിഗണിക്കാതെ വിവാഹിതരാവുന്ന യുവതലമുറയെ പിന്തുണച്ചുകൊണ്ടാണ് കോടതിയുടെ പരാമര്‍ശം. വിദ്യാഭ്യാസമുള്ള യുവജനങ്ങള്‍ തങ്ങളുടെ പങ്കാളികളെ സ്വയം തെരഞ്ഞെടുക്കുകയാണ്.
മുന്‍പത്തെ സാമൂഹ്യ ചുറ്റുപാടുകളെ അവഗണിച്ചുകൊണ്ടാണ് ഇവയില്‍ പലവിവാഹങ്ങളും. നേരത്തെ വിവാഹങ്ങളില്‍ ജാതി ഒരു സുപ്രധാന മാനദണ്ഡമായിരുന്നു. മിശ്രവിവാഹങ്ങള്‍ ജാതിയുടെ പേരിലുളള അക്രമങ്ങള്‍ കുറച്ചേക്കുമെന്നാണ് ജസ്റ്റിസ് സഞ്ജയ് കൃഷ്ണ കൌള്‍ അധ്യക്ഷനായ ബെഞ്ച് ഒരു കേസിന്‍റെ വിധിയില്‍ പരാമര്‍ശിച്ചത്. രക്തം പരസ്പരം കലരുന്നതോടെ സമൂഹത്തില്‍ ഒരു സാഹോദര്യ ബന്ധത്തിന് വഴിതുറന്നേക്കുമെന്നും കോടതി വിലയിരുത്തി. ഈ സാഹോദര്യ ബന്ധം പരസ്പരം തോന്നത്തതുമൂലമാണ് അന്യഗ്രഹജീവികളേപ്പോലെ ചുറ്റുമുള്ളവരെ കാണേണ്ടി വരുന്നത്.
കർണാടക സ്വദേശിയായ യുവതിയും ഉത്തർപ്രദേശുകാരനായ യുവാവും തമ്മിലുള്ള വിവാഹവുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രധാന നിരീക്ഷണങ്ങൾ. ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ഭരണഘടന ഉറപ്പ് നൽകുന്ന വ്യക്തി സ്വാതന്ത്ര്യത്തിൽപ്പെട്ടതാണ്. സങ്കീർണമായ ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകേണ്ടതുണ്ട്. ഇതിനായി പൊലീസ് അധികൃതർ എട്ട് ആഴ്ചയ്ക്കകം മാർഗരേഖ തയാറാക്കണമെന്നും കോടതി നിർദേശിച്ചു.

