ദേശീയ പാത 766ൽ കുന്ദമംഗലം ടൗണിൽ നാല് ദിവസമായി നിർത്തിയിട്ടിരിക്കുന്ന ആഡംബര കാർ എടുത്തുമാറ്റാത്തതിനെതിരെ വ്യാപക പരാതി. പാലക്കൽ മാളിന് എതിർവശത്തായി വസ്ത്ര വ്യാപാര സ്ഥാപനത്തിന് മുന്നിൽ റോഡരികിലാണ് ബിഎംഡബ്ലൂ കാർ നിർത്തിയിട്ടിരിക്കുന്നത്. ശനിയാഴ്ചയാണ് വാഹനം ഇവിടെ നിർത്തിയിട്ട് ഉടമ കടന്നുകളഞ്ഞത്. കടയിലേക്ക് ആളുകൾക്ക് എത്തുന്നത് തടസ്സപ്പെടുത്തുന്ന രീതിയിലും ഫുട്ട് പാത്തിലൂടെയുള്ള കാൽ നട യാത്ര തടസ്സപ്പെടുത്തുന്ന രീതിയിലുമാണ് വാഹനത്തിന്റെ കിടപ്പ്. കാറിന്റെ ഉടമസ്ഥൻ എത്താത്തതോടെ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം റിക്കവറി വാഹനം എത്തി കാർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നാല് ദിവസം പിന്നിട്ടിട്ടും നടപടി ഇല്ലാതായതോടെ പ്രതിഷേധവുമായി കച്ചവടക്കാർ രംഗത്തെത്തി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്തിൽ കാറിന് ചുറ്റും കച്ചവടക്കാർ പ്രതിഷേധ വലയം തീർത്തു. ഗതാഗത തിരക്ക് അനുഭവപ്പെടുന്ന കുന്ദമംഗലം ടൗണിൽ നിർത്തിയിട്ടുപോയ വാഹനം എടുത്തുമാറ്റാൻ കഴിയാത്തത് അധികൃതരുടെ അനാസ്ഥയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആരോപിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി എം ബാബുമോൻ പ്രതിഷേധ വലയം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജയശങ്കർ, എം വിനോദ് കുമാർ, ടി.ജി സുമോദ്, സുനിൽ കണ്ണോറ, ഒ.പി അസ്സൻകോയ സജീവൻ കിഴക്കയിൽ, ഓ.പി ഭാസ്കരൻ തുടങ്ങിയവർ പങ്കെടുത്തു. കാറിന്റെ ഉടമസ്‌ഥനെ കണ്ടെത്തിയിട്ടുണ്ടെന്നും ഇയാൾക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്നും കുന്ദമംഗലം പോലീസ് അറിയിച്ചു. വാഹനം ഇന്നു തന്നെ അങ്ങാടിയിൽ നിന്ന് മാറ്റുമെന്ന് പൊലീസ് അറിയിച്ചു.
ദേശീയ പാതയിൽ ആഡംബരക്കാർ അനാഥമായിക്കിടക്കാൻ തുടങ്ങിയിട്ട് നാല് ദിവസം; പ്രതിഷേധവുമായി വ്യാപാരികൾ

