രാജ്യത്തിന്റെ 14 ാമത് ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത് ജഗ്ദീപ് ധന്‍കര്‍. രാഷ്ട്രപതി ദ്രൗപദി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുത്തു. പാര്‍ലമെന്റിലെ ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്, മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു കേന്ദ്രമന്ത്രിമാര്‍ തുടങ്ങി പ്രമുഖര്‍ ചടങ്ങിനെത്തിയിരുന്നു.
പ്രതിപക്ഷ സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയെ വന്‍ ഭൂരിപക്ഷത്തോടെ പരാജയപ്പെടുത്തിയാണ് ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ന് രാവിലെ അദ്ദേഹം രാജ്ഘട്ടിലെ മഹാത്മാ ഗാന്ധിയുടെ സ്മാരത്തിലും സന്ദര്‍ശനം നടത്തിയിരുന്നു.
528 വോട്ടുകള്‍ നേടിയാണ് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ ധന്‍കര്‍ വന്‍വിജയവുമായി ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എത്തിയത്. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വയ്ക്ക് 182 വോട്ടുകളാണ് ലഭിച്ചത്. 200 വോട്ടുകള്‍ ഉറപ്പിച്ചിരുന്ന പ്രതിപക്ഷത്തിന് അത്രയും നേടാനായില്ല. 780 എം.പിമാരില്‍ 725 പേരാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്തത്.
പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്ന ജഗ്ദീപ് ധന്‍കര്‍. അഭിഭാഷകന്‍, ജനപ്രതിനിധി തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. രാജസ്ഥാനിലെ കിത്താന സ്വദേശിയാണ്. ഫിസിക്‌സില്‍ ബിരുദം നേടിയ ശേഷം ധന്‍കര്‍ രാജസ്ഥാന്‍ സര്‍വകലാശാലയില്‍ നിന്ന് എല്‍.എല്‍.ബി പൂര്‍ത്തിയാക്കി. രാജസ്ഥാന്‍ ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവര്‍ത്തിച്ചു. 1987 ല്‍ രാജസ്ഥാന്‍ ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

