മാവൂര്‍ റോഡിലെ ലോഡ്ജില്‍ നിന്ന് സിന്തറ്റിക് ലഹരി മരുന്നുമായി സ്ത്രീകളുള്‍പ്പെടെ എട്ടുപേര്‍ പിടിയില്‍.കോഴിക്കോട് മാവൂര്‍ റോഡിലെ സ്വകാര്യ ഹോട്ടല്‍ മുറിയില്‍നിന്നാണ് നടക്കാവ് പോലീസും ഡാന്‍സാഫും ചേർന്നാണ് ഇവരെ പിടികൂടിയത്. എട്ട് പേരും കോഴിക്കോട് സ്വദേശികളാണ്. ഒരാഴ്ചയായി ലോഡ്ജില്‍ വാടകയ്ക്ക് താമസിച്ചു കൊണ്ടിരിക്കുകയായിരുന്നു പ്രതികള്‍. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി അര്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹോട്ടലില്‍ മുറിയെടുത്തിരുന്നത്. പൂച്ച അര്‍ഷാദ് എന്നാണ് ഇയാള്‍ അറിയപ്പെടുന്നത്. വാഗമണ്‍ അടക്കമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളിലും മറ്റും പതിവായി ഡി.ജെ. പാര്‍ട്ടി നടത്തി ലഹരി ഉപയോഗിക്കുന്നത് ഇയാളുടെ പതിവാണെന്നാണ് വിവരം. ദിവസങ്ങളായി സംഘം ഹോട്ടലില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. പോലീസും എക്‌സൈസും സ്ഥലത്തെത്തി ചോദ്യംചെയ്യല്‍ തുടരുകയാണ്. മൂന്ന് പേരെ സ്റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയിഡിനിടെയാണ് ലഹരിമരുന്ന് പിടികൂടിയത്.സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സംഘം നാല് മുറികളിലായി താമസിച്ചുവരികയായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട റെയിഡിനൊടുവിലാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവര്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
പ്രതികളില്‍ മൂന്നുപേരെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ലക്ഷങ്ങള്‍ വില വരുന്ന സിന്തറ്റിക് ലഹരി പദാര്‍ത്ഥങ്ങള്‍ എവിടെ നിന്ന് എത്തിയെന്നതില്‍ അന്വേഷണം പുരോഗമിക്കുകയാണ്.പിടിയിലായവര്‍ക്ക് അന്തര്‍ സംസ്ഥാന ബന്ധമുണ്ടോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. ഇവരില്‍നിന്ന് അഞ്ഞൂറ് ഗ്രാം ഹാഷിഷ് ഓയിലും ആറ് ഗ്രാം എം.ഡി.എം.എയും പിടികൂടിയിട്ടുണ്ട്. ഇവര്‍ എന്തിന് കോഴിക്കോട് മുറിയെടുത്തു, മയക്ക് മരുന്ന് വില്‍പ്പനയ്‌ക്കെത്തിയതാണോ തുടങ്ങിയ കാര്യങ്ങള്‍ ചോദ്യം ചെയ്യലിലൂടെ മാത്രമേ വ്യക്തമാവുകയുള്ളൂ. പിടിച്ചെടുത്ത ലഹരിമരുന്നുകള്‍ക്ക് വിപണിയില്‍ രണ്ട് ലക്ഷത്തിലേറെ രൂപയുടെ മൂല്യമുണ്ടെന്നാണ് പ്രാഥമികവിവരം.

