അമ്മയെയും സഹോദരിയെയും അസഭ്യം പറഞ്ഞ സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി യുവാവ്. വെള്ളിയാഴ്ച പുലർച്ചെ നാഗ്പുര്‍ റെയില്‍വേ സ്റ്റേഷനിൽ വെച്ച് പൂണെ സ്വദേശിയായ ദിനേശ് ആണ് സുഹൃത്തായ ജിതേന്ദ്രയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.
പുലര്‍ച്ചെ പട്രോളിങ് നടത്തുകയായിരുന്ന റെയില്‍വേ പോലീസ് സംഘമാണ് അഞ്ചാമത്തെ പ്ളാറ്റ്ഫോമില്‍ ചോരയില്‍ കുളിച്ച് കിടക്കുന്നനിലയില്‍ ഒരാളെ കണ്ടെത്തിയത്. ഉടന്‍തന്നെ ഇയാളെ സമീപത്തെ റെയില്‍വേ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് യുവാവിനെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമായത്. സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതിയായ ദിനേശിനെ തിരിച്ചറിഞ്ഞ പോലീസ് സംഘം 45 മിനിറ്റിനുള്ളില്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൊല്ലപ്പെട്ട ജിതേന്ദ്രയും പ്രതി ദിനേശും നേരത്തെ പരിചയമുള്ളവരാണെന്നും സുഹൃത്തുക്കളാണെന്നും പോലീസ് പറഞ്ഞു. കൂലിപ്പണിക്കാരായ ഇരുവരും റെയില്‍വേ പ്ലാറ്റ്ഫോമിലും സമീപത്തുമായാണ് കഴിഞ്ഞിരുന്നത്. വ്യാഴാഴ്ച രാത്രി മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. മദ്യപിക്കുന്നതിനിടെ ദിനേശിന്റെ അമ്മയെയും സഹോദരിയെയും ജിതേന്ദ്ര അസഭ്യംപറഞ്ഞതാണ് തര്‍ക്കത്തിന് കാരണമായത്. ഇതിനുപിന്നാലെയാണ് പ്ളാറ്റ്ഫോമില്‍ ഉറങ്ങുന്നതിനിടെ സുഹൃത്തിനെ പ്രതി കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

