വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കണമെന്ന പൊതു താല്പര്യ ഹർജികളിൽ ഡൽഹി ഹൈക്കോടതിയുടെ വിധി ഇന്ന്. പതിനഞ്ച് വയസിൽ താഴെയല്ലാത്ത ഭാര്യയുമായി സമ്മതമില്ലാത്ത ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ലെന്ന വ്യവസ്ഥയെയാണ് ഹർജിക്കാർ ചോദ്യം ചെയ്യുന്നത്.
വൈവാഹിക ബലാത്സംഗത്തിലെ ഇരയുടെ അടക്കം ഹർജികളാണ് ഡൽഹി ഹൈക്കോടതിക്ക് മുന്നിലുള്ളത്.
ഉച്ചക്ക് രണ്ട് മുപ്പതിന് ജസ്റ്റിസുമാരായ രാജീവ് ശക്ധേർ, സി ഹരിശങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് സുപ്രധാന വിധി പറയുന്നത്.
ഇന്ത്യൻ ശിക്ഷ നിയമത്തിലെ 375നോട് അനുബന്ധമായാണ് ഡൽഹി ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കിയാൽ ഇന്ത്യൻ സമൂഹത്തെ പ്രതികൂലമായി ബാധിക്കുമെന്നായിരുന്നു കേന്ദ്ര സർക്കാരിന്റെ നിലപാട്. സംസ്ഥാന സർക്കാരുകളുമായി കൂടിയാലോചന നടത്തേണ്ടതുണ്ടെന്നും അറിയിച്ചിരുന്നു. ഇതേ സമയം എതിർപ്പുമായി പുരുഷന്മാരുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളും ഹൈക്കോടതിയെ സമീപിച്ചിരുന്നു.