
കടകംപള്ളി സുരേന്ദ്രനെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ എടുക്കാത്തതിന്റെ എല്ലാ ഉത്കണ്ഠയും മാധ്യമങ്ങൾക്കാണെന്ന് അദ്ദേഹം പറഞ്ഞു. സമ്മേളനകാലത്തെ മൂന്ന് ചിത്രങ്ങൾ പ്രൊഫൈലിൽ ഉണ്ടായിരുന്നു. താനല്ല ഫേസ്ബുക്കിലെ ഇക്കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതെന്നും തനിക്ക് വേണ്ടി പി എയാണ് ചെയ്യുന്നത്. തനിക്ക് ഇഷ്ടപ്പെട്ട ചിത്രമാണ് അത്. അതിനെ ഇങ്ങനെ വേറെ രീതിയിൽ ചിത്രീകരിക്കുന്നത് എന്തിനാണ് അദ്ദേഹം കൂട്ടിച്ചേർത്തു.സംസ്ഥാന സെക്രട്ടറിയേറ്റില്‍ എടുത്തില്ല, പിബിയില്‍ എടുത്തില്ല എന്നതിലൊക്കെ മാധ്യമങ്ങള്‍ക്കാണ് വിഷമം. തനിക്കില്ലാത്ത സങ്കടം മാധ്യമങ്ങള്‍ക്ക് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്കിലെ ഒരു പ്രൊഫൈല്‍ ഫോട്ടോ പോലും തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കുന്നുവെന്നും കടകംപള്ളി സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.
13 സംസ്ഥാന സമ്മേളനങ്ങളിൽ വെച്ച് രാഷ്ട്രീയമായ വ്യക്തതയോടും യോജിപ്പോടുകൂടിയും ചർച്ചകളാലും സമ്പന്നമായിരുന്നു കൊല്ലത്ത് നടന്ന സംസ്ഥാന സമ്മേളനം. അത് സമ്മതിക്കാൻ മാധ്യമങ്ങൾ തയ്യാറാകാത്തത് കൊണ്ടാണ് ഇത്തരം വാർത്തകളെല്ലാം കൊണ്ടുവരുന്നത്. പാർട്ടിയുടെ കരുത്ത് സൂക്ഷിച്ചുകൊണ്ടാണ് മാധ്യമപ്രവർത്തകരോട് എന്നും അടുപ്പം പുലർത്താറുള്ളത്. 48 വർഷക്കാലം രാഷ്ട്രീയ പരമായി തന്നെ വളർത്തിയത് പാർട്ടിയാണ്. പാർട്ടി ഏൽപ്പിക്കുന്ന കാര്യങ്ങൾ സത്യസന്ധതയോടുകൂടി കൃത്യമായി നിർവ്വഹിച്ചു വരാൻ സാധിച്ചിട്ടുണ്ട്. എംഎൽഎയോ മന്ത്രിയോ ആക്കണമെന്ന് പറഞ്ഞുകൊണ്ട് സ്ഥാനമാനങ്ങൾക്ക് വേണ്ടി കലഹിക്കുന്ന ആളല്ല താൻ. പാർട്ടിയാണ് ഏത് സ്ഥാനത് പ്രവർത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്. നിങ്ങൾ ആഗ്രഹിക്കുന്ന അജണ്ടയിൽ എന്നെ കൂടികെട്ടാൻ ശ്രമിക്കരുത്. ഒരു പ്രയാസവും ഉണ്ടായിട്ടില്ലെന്നും സിപിഐഎമ്മിനെ ആക്രമിക്കാനായി കടകംപള്ളിയെ കരുവാക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. നിങ്ങൾ കണ്ടിട്ടുള്ള രാഷ്ട്രീയ പ്രവർത്തകന്മാരുടെ ഇടയിൽ തന്നെ ചേർത്ത് നിർത്തരുതെന്നും മാധ്യമങ്ങളോട് അദ്ദേഹം വ്യക്തമാക്കി.

