മലപ്പുറം: പാങ്ങ് സർവീസ് സഹകരണ ബാങ്കിന്റെ ചേണ്ടി ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഘത്തെ പൊലീസ് പിടികൂടി. ഫെബ്രുവരി ഏഴിന് വൈകീട്ട് നടന്ന സംഭവത്തിൽ അഞ്ചുപേരാണ് അറസ്റ്റിലായത്. പണയം വെക്കാൻ നൽകിയ ആഭരണങ്ങൾ പരിശോധിച്ച ബാങ്ക് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതാണ് തട്ടിപ്പ് പൊളിച്ചത്. മുക്കുപണ്ടമാണെന്ന് ഉറപ്പായതോടെ ജീവനക്കാർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
സംഭവ ദിവസം തന്നെ നാസർ, ഫാഇദ് റഷീദ്, ഷാജഹാൻ, മുഹമ്മദ് അഷ്‌റഫ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തട്ടിപ്പിന്റെ ആസൂത്രകനും നിരവധി മയക്കുമരുന്ന് കേസുകളിൽ പ്രതിയുമായ മമ്മാറൻ ജലീലിനെ പിറ്റേ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. പെരിന്തൽമണ്ണ ഡിവൈഎസ്പി പ്രേംജിത്തിന്റെ നേതൃത്വത്തിലുള്ള കൊളത്തൂർ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സമാനമായ രീതിയിൽ മറ്റ് ബാങ്കുകളിലും ഈ സംഘം തട്ടിപ്പ് നടത്തിയതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

