കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത്മദ്റസ അധ്യാപകനായ യു അഷ്റഫ് സഖാഫിയെ വെട്ടി പരുക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിയെ ഒരു മാസം കഴിഞ്ഞിട്ടും പിടികൂടാൻ കഴിയാത്തതിനാൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്ന് ജനകീയ ആക്ഷൻ കമ്മറ്റി ഭാരവാഹികൾ കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
2022ഡിസംബർ ഏഴിന് രാവിലെ വീടിന് സമീപം വെച്ചാണ് പ്രദേശവാസിയായ യുവാവ് അഷ്റഫ് സഖാഫിയെ, യാതൊരു കാരണവും കൂടാതെ ക്രൂരമായി വെട്ടി പരുക്കേൽപ്പിച്ചത്. വധിക്കാനുള്ള ശ്രമമായിരുന്നു ഇയാൾ നടത്തിയിരുന്നത്. അക്രമത്തിൽ സഖാഫിക്ക്
ശരീരമാസകലം വെട്ടേറ്റുള്ള മുറിവുകളും, കൈവിരൽ വരെ നഷ്ടപ്പെടുകയും ചെയ്തിരുന്നു. വധഭീഷണി നിലനിൽക്കുന്നത് കൊണ്ട് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ചെയ്തിട്ടുംഅഷ്റഫ് സഖാഫിക്ക് സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകാൻ പോലും ഇതുവരെ സാധിച്ചില്ല. മദ്റസ ജോലിയിൽ നിന്നും ലഭിച്ചിരുന്ന തുച്ചമായ വരുമാനം കൊണ്ടായിരുന്നു അഷ്റഫ് സഖാഫിയുടെ കുടുംബം കഴിഞ്ഞിരുന്നത്. ഇപ്പോൾ ജോലിക്ക് പോകാൻ കഴിയാതായതോടെ ഇവരുടെ കുടുംബത്തിൻ്റെ കാര്യവും ഏറെ പ്രയാസത്തിലാണ്. അക്രമം ഉണ്ടായ ശേഷം അയൽവാസികളും പ്രദേശവാസികളും ഏറെ ആശങ്കയിലും ഭീതിയിലുമാണ് കഴിയുന്നത്. അസി.കമ്മീഷണർ ഉൾപ്പെടെ ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ വീട്ടിലെത്തി പരുക്കേറ്റയാളെ സന്ദർശിക്കുകയും, പ്രദേശവാസികളെ സമാധാനിപ്പിക്കുകയും , പ്രതിയെ ഉടൻ പിടികൂടുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. പക്ഷെ പ്രതിയെക്കുറിച്ച് ഇതേ വരെ യാതൊരു സൂചന പോലും പോലീസിന് ലഭിച്ചിട്ടില്ല. ഇത് പ്രദേശവാസികൾക്കും നാട്ടുകാർക്കും ഏറെ ആശങ്കയും ഭീതിയും ഉണ്ടാക്കുകയാണ് .അക്രമം നടന്ന് പരാതിപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞാണ് പോലീസ് അന്വേഷണം തന്നെ നടത്തിയതെന്നും ഇത് പ്രതിക്ക് രക്ഷപ്പെടാനും ഒളിച്ചോടാനും സഹായകമായതായും ജനകീയ ആക്ഷൻ കമ്മറ്റി ആരോപിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ആക്ഷൻ കമ്മറ്റി കുന്ദമംഗലം പോലീസ്സ്റ്റേഷൻ മാർച്ച് നടത്തുകയും, സുന്നി സംഘടനകൾ പ്രദേശത്ത് പ്രതിഷേധ പ്രകടനവും , വിവിധ കക്ഷികളുടെ നേതൃത്വത്തിൽ പൊതുയോഗങ്ങളും ധർണ്ണയും മറ്റും നടത്തിയിരുന്നു. ഈ സമയത്തെല്ലാം ഉന്നത പോലീസ് ഉദ്യോഗസ്ഥർ പ്രതിയെ ഉടനെ കണ്ടെത്തുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതേവരെ പോലീസിന് പ്രതിയെ കണ്ടെത്താൻ കഴിയാതെ പോകുന്നതിൽ ജനങ്ങളിൽ ഏറെ ആശങ്കയുണ്ട്. പ്രദേശത്ത് പറയത്തക്ക യാതൊരു വിധ ബന്ധങ്ങളും, സ്വാധീനങ്ങളും ഇല്ലാത്ത പ്രതിയെ പിടികൂടാൻ വൈകുന്നതിലെ നിഗൂഡത പുറത്ത് കൊണ്ട് വരണമെന്നും, ആരെങ്കിലും പ്രതിക്ക് സംരക്ഷണം നൽകുന്നുണ്ടോ എന്ന് പോലീസ് ഗൗരവമായി അന്വേഷിക്കണമെന്നും ജനകീയ ആക്ഷൻ കമ്മറ്റി ആവശ്യപ്പെട്ടു.
പ്രതിയെ പിടികൂടാൻ ഇനിയും വൈകിയാൽ പ്രദേശവാസികളെ മുഴുവൻ അണിനിരത്തി പതിമഗലത്ത് ദേശീയപാത ഉപരോധം ഉൾപ്പെടെയുള്ള പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും ജനകീയ ആക്ഷൻ കമ്മറ്റി മുന്നറിയിപ്പ് നൽകി.
പത്രസമ്മേളനത്തിൽജനകീയ ആക്ഷൻ കമ്മറ്റി ചെയർമാൻ സൈനുദ്ധീൻ നിസാമി കുന്ദമംഗലം, കൺവീനർ മുസ്തഫ മണ്ണത്ത്, വിവിധ കക്ഷി പ്രതിനിധികളായ എ നിഗിൽ (സി പി ഐ എം ) നൗഷാദ് തെക്കയിൽ (മനുഷ്യാവകാശ പ്രവർത്തകൻ) കെ സി രാജൻ, ( ബി ജെ പി )
തുടങ്ങിയവർ പങ്കെടുത്തു.

