‘ഷെഫീക്കിന്റെ സന്തോഷം’ എന്നസിനിമയുമായി ബന്ധപ്പെട്ട് നടൻ ബാല നടത്തിയ പരാമാർശങ്ങൾ ചർച്ചയായ പശ്ചാത്തലത്തിൽ നടൻ ഉണ്ണി മുകുന്ദന് പിന്തുണയുമായി സന്തോഷ് പണ്ഡിറ്റ്. വളരെ ശ്രദ്ധിച്ചു വേണം മുന്നോട്ടു പോകുവാനെന്നും പണ്ഡിറ്റ് പറഞ്ഞു. തനിക്ക് പ്രതിഫലം നല്‍കിയില്ലെന്നായിരുന്നു നടന് ബാലയുടെ പ്രസ്താവന,പിന്നാലെ വിഷയത്തിൽ വിശദീകരണവുമായി നടൻ ഉണ്ണി മുകുന്ദൻ തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു. ബാല ഉൾപ്പടെയുള്ളവർക്ക് നൽകിയ പ്രതിഫലത്തിന്റെ രേഖകളും ഉണ്ണി പുറത്തുവിട്ടിരുന്നു. ഇവ ഫേസ്ബുക്കിലും നടൻ പങ്കുവച്ചു. ഈ പോസ്റ്റിന് താഴെയാണ് സന്തോഷ് പണ്ഡിറ്റ് മറുപടിയുമായി എത്തിയത്.
‘‘പൊളിച്ചു. ഇങ്ങനെ തന്നെ വേണം. ഈ പ്രസ്താവന ഇങ്ങനെ പബ്ലിക്ക് ആയി ഇട്ടില്ലെങ്കിലും നിങ്ങൾ ആണ് ശരിയെന്ന് ഞങ്ങൾക്ക് അറിയാം എങ്കിലും ചിലരെങ്കിലും ഈ വാർത്ത വായിച്ച് തെറ്റിദ്ധരിച്ചു എങ്കിൽ ഈ തെളിവുകൾ നല്ലതാണ്. നിങ്ങളുടെ കരിയർ തകർക്കുവാൻ ആരൊക്കെയോ പുറകിൽ നിന്നും ശ്രമിക്കുന്നുണ്ട് എന്നു തോന്നുന്നു. വളരെ ശ്രദ്ധയോടെ മുന്നോട്ട് പോവുക. ദൈവം നിങ്ങളോടൊപ്പം ഉണ്ട്. എല്ലാ ആശംസകളും.’’–സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
ഉണ്ണി മുകുന്ദന് ഫിലിംസ് നിര്‍മിച്ച ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടൻ ബാല നടത്തിയ പരാമാർശങ്ങളാണ് വിവാദമായി മാറിയത്. ഷെഫീക്കിന്റെ സന്തോഷത്തിലേക്ക് ബാലയെ സജസ്റ്റ് ചെയ്തത് ഞാനാണ്. സൗഹൃദത്തിന്റെ പേരില്‍ ചെയ്യാം എന്നാണ് അദ്ദേഹം പറഞ്ഞതെങ്കിലും പ്രതിദിനം 10,000 രൂപ വച്ച് 2 ലക്ഷം രൂപ നല്കി. കുറച്ച് ട്രോളുകള്‍ കൊണ്ട് ഒരാള്‍ പ്രശസ്തനായി എന്നതുകൊണ്ട് അയാള്‍ക്ക് ഉയര്‍ന്ന പ്രതിഫലം നല്കല് സാധ്യമല്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു.

