വിദേശ യാത്രക്ക് പണം നൽകാത്തതിനെ തുടർന്ന് ഭര്‍തൃപിതാവിനെ യുവതി തലക്കടിച്ച് കൊന്നു.ഗുജറാത്തിലാണ് ദാരുണ സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം മരുമകൾ വൃദ്ധന്റെ സ്വകാര്യഭാഗങ്ങൾ മുറിച്ചതായും റിപ്പോർട്ടുണ്ട്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗുജറാത്തിലെ ഖേഡയിൽ ഡാകോർ നഗരത്തിനുള്ളിലെ ഭഗത് ജി കോളനി നിവാസി ജഗദീഷ് ശർമ്മ(75) ആണ് കൊല്ലപ്പെട്ടത്. 75 വയസുള്ള ജഗദീഷ് ശർമയെ കഴിഞ്ഞ മൂന്ന് ദിവസമായി കാണാതായിരുന്നു. മൂത്തമകൻ രാജസ്ഥാനിലെ ബന്ധുക്കളുടെ വീടുകളിൽ അടക്കം അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് സെപ്തംബർ 5ന് വീട്ടിലെ അലമാരയിൽ നിന്ന് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പോസ്റ്റ്‌മോർട്ടത്തിൽ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിൽ മുറിവുകളുണ്ടെന്നും കണ്ടെത്തി. ജനനേന്ദ്രിയം വെട്ടിമാറ്റിയ നിലയിലായിരുന്നു. മരുമകളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതക വിവരം പുറത്തായത്. വൃദ്ധനുമായി താൻ ശാരീരിക ബന്ധത്തിൽ ഏർപ്പെടുമായിരുന്നു. പകരമായി പണം നൽകിയിരുന്നതായും മരുമകൾ പൊലീസിനോട് വെളിപ്പെടുത്തി.
പിന്നീട് ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ഒരാളുമായി വിദേശത്തേക്ക് പോകുന്നതിന് ജഗദീഷിനോട് യുവതി രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാൽ വിദേശയാത്രയ്ക്ക് പണം നൽകാൻ ശർമ്മ തയ്യാറായില്ല. തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായി. വാക്കേറ്റത്തിനിടെ യുവതി ശർമ്മ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് നദിയാദ് ഡിവിഷനിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി.ആർ ബാജ്‌പേയ് ഇന്ത്യ ടുഡേയോട് പറഞ്ഞു.