കർണാടകയിൽ നടന്ന നിയമസഭാ തെരെഞ്ഞെടുപ്പ് 65.69 ശതമാനം പോളിങ്ങോടെ അവസാനിച്ചു. തെരെഞ്ഞെടുപ്പിൽ കനത്ത പോരാട്ടം നടന്നതായാണ് എക്സിറ്റ് പോൽ പ്രവചനം. ഒരു എക്‌സിറ്റ് പോള്‍ ഫലങ്ങളും സംസ്ഥാനത്തെ പ്രധാന പാര്‍ട്ടികളായ കോണ്‍ഗ്രസിന്‍റെയും ബിജെപിയുടെയും ഏകപക്ഷീയമായ മുന്നേറ്റം പ്രവചിക്കുന്നില്ല. മിക്ക ഏജൻസികളും തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്നും ജെഡിഎസ് വീണ്ടും കറുത്ത കുതിരയായി മാറുമെന്നും പറയുന്നുണ്ട്. അതേസമയം, കേവലഭൂരിപക്ഷം നേടില്ലെങ്കിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നാണ് കൂടുതല്‍ ഏജന്‍സികളും പറയുന്നത്.
ഭരണവിരുദ്ധ വികാരവും അഴിമതി ആരോപണങ്ങളും ഉയര്‍ത്തി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലെ സര്‍വേകളില്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. എന്നാല്‍, അവസാന ഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടത്തിയ പ്രചാരണമാണ് ബിജെപിക്ക് ആശ്വാസം നല്‍കുന്നത്. 2018-ലെ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം നേടാനാകാത്തതിനെ തുടര്‍ന്ന് ജെഡിഎസ് കിങ്‌മേക്കറായി മാറിയിരുന്നു.
224 അംഗ കര്‍ണാടക നിയമസഭയിലേക്ക് കേവല ഭൂരിപക്ഷത്തിന് വേണ്ടത് 113 സീറ്റുകളാണ്. ഇന്ന് നടന്ന വോട്ടെടുപ്പിൽ 65.69 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ അന്തിമ കണക്കുകളില്‍ ഇതിൽ നേരിയ മാറ്റംവന്നേക്കാം.

