പഞ്ചാബ് മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗിന് തോൽവി. പുതുതായി രൂപീകരിച്ച പഞ്ചാബ് ലോക് കോൺഗ്രസ് നേതാവ് കൂടിയായ അമരീന്ദർ സിംഗ് ആം ആദ്മിയുടെ അജിത് പാല് സിംഗ് കോലിക്ക് മുന്നിലാണ് തോറ്റത്. കോഹ്‌ലിക്ക് 45.68 ശതമാനം വോട്ട് ലഭിച്ചപ്പോൾ 28 ശതമാനമാണ് അമരീന്ദറിന് ലഭിച്ചത്. ജനങ്ങളുടെ വിധിയെ മാനിക്കുന്നുവെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചു.അമരീന്ദർ സിംഗിന് 20,105 വോട്ടുകൾ ലഭിച്ചപ്പോൾ കോലിക്ക് ലഭിച്ചത് 33,142 വോട്ടുകളാണ്.2002, 2007, 2012, 2017 വർഷങ്ങളിലും പട്യാലയിൽ നിന്ന് വിജയിച്ചിട്ടുള്ള വ്യക്തിയാണ് അമരീന്ദർ സിംഗ്. കോൺഗ്രസ് ഹൈക്കമാൻഡ് സിദ്ദുവിനൊപ്പം നിന്നപ്പോൾ വേദനയോടെ അമരീന്ദരിന് സ്ഥാനമൊഴിയേണ്ടി വന്നു. അതിന് ശേഷം പഞ്ചാബ് ലോക് കോൺഗ്രസ് എന്ന സ്വന്തം പാർട്ടി രൂപീകരിച്ച അദ്ദേഹം അപ്രതീക്ഷിതമായാണ് എൻഡിഎ പാളയത്തിലേക്ക് എത്തിയത്. കര്‍ഷക സമരം കേന്ദ്രം ഒത്തുതീര്‍പ്പാക്കിയാല്‍ സഹകരിക്കുമെന്നായിരുന്നു അമരീന്ദർ സിംഗിന്‍റെ വാഗ്ദാനം. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാക്കാമെന്നായിരുന്നു അമരീന്ദർ സിംഗ് മുന്നോട്ട് വെച്ചത്. കർഷക സമരം തിരിച്ചടിയായ ബിജെപിക്ക് അമരീന്ദർ സിംഗ് തങ്ങൾക്ക് ഒപ്പമാണെന്നതായിരുന്നു ഏക ആശ്വാസം. എന്നാൽ പ്രതീക്ഷകൾ തെറ്റിച്ച് ബിജെപിക്ക് ഒപ്പം അമരീന്ദറിനേയും പഞ്ചാബ് ജനത കൈവിട്ടു.
ക്യാപ്റ്റനെ’ കൈവിട്ട് പഞ്ചാബ്,പഞ്ചാബിൽ അമരീന്ദർ സിംഗ് തോറ്റു

