
കയര്‍ ബോര്‍ഡ് ജീവനക്കാരി സെറിബ്രല്‍ ഹെമറേജ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലിരുന്ന ജോളി മധു (56) മരിച്ചു .സെക്ഷന്‍ ഓഫീസർ ആയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 30 വര്‍ഷമായി ജോളി കയര്‍ ബോര്‍ഡ് ജീവനക്കാരിയാണ്.തൊഴിലിടത്തുനിന്നും നിരന്തരമായി നേരിടേണ്ടിവന്ന മാനസിക പീഡനത്തെ തുടര്‍ന്നാണ് ജോളി അസുഖബാധിതയായതെന്ന് കുടുംബം കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. 5 മാസമായി ശമ്പളം നല്‍കിയില്ലെന്നും ജോളിക്കെതിരെ വിജിലന്‍സില്‍ രണ്ട് കള്ളക്കേസ് ചുമത്തപ്പെട്ടിട്ടുണ്ടെന്നും മെഡിക്കല്‍ ലീവ് നിരസിച്ചെന്നുമുള്‍പ്പെടെയുള്ള ആരോപണങ്ങളുയര്‍ത്തി കുടുംബം രംഗത്തെത്തിയിരിക്കുകയാണ്.കയര്‍ ബോര്‍ഡ് മുന്‍ സെക്രട്ടറി, മുന്‍ ചെയര്മാന് എന്നിവര്‍ക്കെതിരെയാണ് കുടുംബം ആരോപണം ഉന്നയിക്കുന്നത്. ഇരുവരും ഒപ്പിട്ട് നല്‍കാനായി ജോളിയെ ഏല്പിച്ച ഫയലുകളില്‍ പലതിലും ജോളി ഒപ്പിടാന്‍ തയ്യാറായിരുന്നില്ല. അതുകാരണം ജോളിയെ മാനസികമായി ഉപദ്രവിക്കുകയായിരുന്നെന്ന് കുടുംബം പറഞ്ഞു. ജോളിയുടെ പ്രമോഷനും മനഃപൂര്‍വം തടസ്സപ്പെടുത്തിയിരുന്നു. അതെല്ലാം അതിജീവിച്ചാണ് സെക്ഷന്‍ ഓഫീസര്‍ വരെ ആയത്. പിന്നീടും മാനസികപീഡനങ്ങള്‍ തുടര്‍ന്നുകൊണ്ടിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.വിധവയും കാന്‍സര്‍ അതിജീവിതയുമെന്ന പരിഗണന പോലും നല്‍കാതെ ജോളിയെ ആറു മാസം മുമ്പ് ആന്ധ്രാപ്രദേശിലേക്ക് സ്ഥലം മാറ്റുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. രോഗാവസ്ഥ വ്യക്തമാക്കുന്ന മെഡിക്കല്‍ രേഖകള്‍ പോലും പരിഗണിച്ചില്ല.

