ഫെബ്രുവരി 27ന് (ഞായർ) നടക്കുന്ന തെരഞ്ഞെടുപ്പ് മാറ്റണമെന്ന ക്രിസ്ത്യൻ സമൂഹത്തിന്റെ ആവശ്യത്തെ തുടർന്ന് ആദ്യഘട്ട മണിപ്പൂർ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പുനഃക്രമീകരിച്ചേക്കും. ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം ഇക്കാര്യം ചർച്ച ചെയ്യുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ രാജീവ് കുമാർ, അനുപ് ചന്ദ്ര പാണ്ഡെ എന്നിവരും മുതിർന്ന ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ള ഇസിഐ സംഘം മണിപ്പൂരിൽ എത്തിയിരുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇംഫാലിലെത്തിയ സംഘം നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് അവലോകനം ചെയ്തിരുന്നു.
നേരത്തെ തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ഓൾ മണിപ്പൂർ ക്രിസ്ത്യൻ ഓർഗനൈസേഷന്റെ (എഎംസിഒ) ബാനറിൽ ക്രിസ്ത്യൻ ആക്ഷൻ കമ്മിറ്റി (സിഎസി) ഇംഫാലിൽ സമാധാനപരമായ പ്രതിഷേധം നടത്തിയിരുന്നു. സംസ്ഥാനത്തിന്റെ പരമോന്നത ക്രിസ്ത്യൻ ബോഡിയായ എഎംസിഒയുടെ പ്രതിനിധികളും പരാതിയുമായി ഇസിഐ ടീമിനെ കണ്ടിരുന്നു.
മണിപ്പൂരിലെ 60 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായിയാണ് നടക്കുക. ഫെബ്രുവരി 27 (ഞായർ), മാർച്ച് 3 നുമാണ് തെരഞ്ഞെടുപ്പ്.

