
ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന് 15 ദിവസത്തെ പരോൾ അനുവദിച്ച്
ഹൈക്കോടതി. പരോൾ അനുവദിക്കരുതെന്ന സർക്കാരിന്റെ എതിർപ്പ് തള്ളിക്കൊണ്ടായിരുന്നു ജസ്റ്റിസുമാരായ വി.രാജാ വിജയരാഘവൻ, പി.വി.ബാലകൃഷ്ണൻ എന്നിവരുടെ വിധി.പരോളിന് യുക്തമായ വ്യവസ്ഥകൾ ചുമത്താമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കേസിൽ ജീവപര്യന്തം തടവിന് കഴിയുകയാണ് നിഷാം. തൃശ്ശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായ കണ്ടശാംകടവ് സ്വദേശി ചന്ദ്രബോസിനെ (47) ജീപ്പിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് മുഹമ്മദ് നിഷാം ജയിലിലായത്.2015 ജനുവരി 29നു പുലർച്ചെയാണ് കേരളത്തെ നടുക്കിയ സംഭവം. ഗേറ്റ് തുറക്കാൻ വൈകിയതിലും ഗേറ്റിനടുത്ത് വാഹനം തടഞ്ഞ് ഐ.ഡി കാർഡ് ചോദിച്ചതിലും പ്രകോപിതനായാണ് ചന്ദ്രബോസിനെ നിഷാം ആക്രമിച്ചത്. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് ഇടിച്ചുവീഴ്ത്തുകയായിരുന്നു. വീണുകിടന്ന ചന്ദ്രബോസിനെ നിഷാം എഴുന്നേൽപ്പിച്ച് വാഹനത്തിൽ കയറ്റി പാർക്കിങ് ഏരിയയിൽ കൊണ്ടുപോയി വീണ്ടും ക്രൂരമായി മർദിച്ചു.

