കഴിഞ്ഞ നാലു മാസത്തോളമായി കോഴിക്കോട് നഗരത്തിലെയും സമീപ പ്രദേശങ്ങളിലും ബൈക്കിലെത്തി സ്ത്രീകളുടെ മാലകള്‍ പിടിച്ചുപറി നടത്തിയിരുന്ന സംഘത്തെ കോഴിക്കോട് സിറ്റി പോലീസ് ഡപ്യൂട്ടി കമ്മീഷണര്‍ സുജിത്ത് ദാസ് ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും നടക്കാവ് പോലീസ് ഇന്‍സ്‌പെക്ടര്‍ ബിശ്വാസും ചേര്‍ന്ന് പിടിക്കൂടി. നൂറോളം മോഷണകേസുകളില്‍ പ്രതിയായ ഫറോക്ക് പുറ്റേക്കാട് സ്വദേശി അബ്ദുള്‍ സലാം എന്ന പുറ്റേക്കാട് സലാം ( 35 വയസ്സ്) കൊടുങ്ങല്ലൂര്‍ കുറ്റിക്കാട്ടില്‍ വീട്ടില്‍ ഷമീര്‍ (21 വയസ്സ്) അന്തര്‍ സംസ്ഥാന കുറ്റവാളിയായ ചാലക്കുടി ആതിരപ്പള്ളി വെറ്റിലപ്പാറ സ്വദേശി അസിന്‍ ജോസ് (33 വയസ്സ്) എന്നിവരാണ് പോലീസ് പിടിയിലായത്.
നഗരത്തില്‍ നാലഞ്ചു മാസങ്ങളായി മോഷണങ്ങളും പിടിച്ചുപറികളും വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കോഴിക്കോട് സിറ്റി പോലീസ് ചീഫ് ഡി.ഐ.ജി എ വി ജോര്‍ജ്ജിന്റെ നിര്‍ദ്ദേശപ്രകാരം നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.അഷ്‌റഫിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു.
അന്വേഷണത്തിന്റെ തുടക്കത്തില്‍ തന്നെ പിടിച്ചുപറി നടത്തിയ സ്ഥലങ്ങളിലെ ഏറ്റവും അടുത്തുള്ള സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ എല്ലാ പിടിച്ചുപറികളും നടത്തിയത് ഒരേ സംഘങ്ങളാളെന്ന് മനസ്സിലാക്കിയ പോലീസ് ഇവര്‍ മോഷണത്തിനുപയോഗിച്ച വാഹനത്തെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ മിക്കവാറും കേസുകളില്‍ പഴയ മോഡല്‍ ഹീറോ ഹോണ്ട സ്‌പ്ലെണ്ടര്‍, പള്‍സര്‍ ബൈക്കുമാണെന്ന് മനസ്സിലായി. തുടര്‍ന്ന് കോഴിക്കോടും അയല്‍ ജില്ലകളിലും മോഷണം പോയതും അല്ലാത്തതുമായ വാഹനങ്ങളെ കേന്ദ്രീകരിച്ചും ഇത്തരം വാഹനങ്ങളില്‍ സമാന രീതിയിലുള്ള കുറ്റകൃത്യം നടത്തിയവരെ കുറിച്ചും സമാന രീതിയിലുള്ള കുറ്റകൃത്യം നടത്തുന്ന ജയില്‍ മോചിതരായ പ്രതികളെ കുറിച്ചുള്ള ഡാറ്റകള്‍ ശേഖരിച്ചും അന്വേഷണമാരംഭിച്ചു.
ഇരുനൂറിലധികം മുന്‍കുറ്റവാളികളെയും അവരുടെ സമീപ കാലത്തെ ജീവിതരീതികളെ കുറിച്ചും നേരിട്ടും അല്ലാതെയും ശാസ്ത്രീയമായ രീതിയിലും അന്വേഷണം നടത്തിയതില്‍ അന്വേഷണ സംഘം അബ്ദുള്‍ സലാമിലേക്ക് എത്തിച്ചേരുകയും ഇയാളെ നിരീക്ഷിച്ചു വരികയുമായിരുന്നു.
സലാമിന്റെ സമീപകാല പ്രവൃത്തികള്‍ രഹസ്യമായി പിന്തുടര്‍ന്ന പോലീസ് ജയില്‍ മോചിതനായ ശേഷം ഇയാള്‍ വ്യത്യസ്ത ജില്ലകളില്‍ മാറി മാറി വാടക വീട്ടില്‍ താമസിച്ചെന്ന് കണ്ടെത്തുകയും സലാമിന്റെ നിഴലായി പിന്‍തുടര്‍ന്ന് തേഞ്ഞിപ്പാലം യൂണിവേഴ്‌സിറ്റിക്കടുത്ത് വെച്ച് ബലപ്രയോഗത്തിലൂടെ സാഹസികമായി പിടികൂടുകയുമായിരുന്നു.
തുടര്‍ന്ന് പ്രതിയെ വിശദമായി ചോദ്യം ചെയ്തതില്‍ മാല പൊട്ടിക്കാന്‍ പിന്‍സീറ്റില്‍ ഉണ്ടായിരുന്നത് എറണാകുളത്ത് ഭണ്ഡാര മോഷണക്കേസുകളില്‍ ജയിലില്‍ കഴിഞ്ഞിട്ടുള്ള കൊടുങ്ങല്ലൂര്‍ സ്വദേശി ഷമീര്‍ ആണെന്ന് മനസ്സിലാക്കുകയും പോലീസ് ഇയാളെ കോഴിക്കോട് എയര്‍പോര്‍ട്ടിനടുത്തുള്ള സലാമിന്റെ വാടകവീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്ക് ബൈക്ക് മോഷണത്തിനും സ്വര്‍ണ്ണം വിറ്റു നല്‍കുന്നതിനും സൗകര്യം ചെയ്തു കൊടുത്ത ചാലക്കുടി സ്വദേശി അസിന്‍ ജോസിനെ രഹസ്യമായി പിന്തുടര്‍ന്ന് അതിരപ്പള്ളിയില്‍ നിന്നും പിടികൂടി കോഴിക്കോട് എത്തിച്ച് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പന്തിരങ്കാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ കുന്നത്തുപാലത്ത് നിന്ന് സ്ത്രീയുടെ കഴുത്തില്‍ നിന്ന് പിടിച്ചുപറിച്ച എഴര പവന്‍ സ്വര്‍ണ്ണമാലയും,
മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട അരയിടത്ത് പാലം, മോര്‍ച്ചറി റോഡ് എന്നിവടങ്ങളില്‍ നിന്നും കൂടാതെ നടക്കാവ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട ബിലാത്തിക്കുളം, തിരുത്തിയാട്, എരഞ്ഞിപ്പാലം,ജാഫര്‍ ഖാന്‍ കോളനി,സഹകരണ ഹോസ്പിറ്റലിന്റെ പാര്‍ക്കിംഗ് ഇടവഴി
എന്നിവടങ്ങളില്‍ നിന്നും എലത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട അത്താണിക്കല്‍ ഭാഗത്തു നിന്നും മാല പൊട്ടിച്ചത് തങ്ങളാണെന്നു ഇവര്‍ പോലീസിനോട് സമ്മതിച്ചു. കോഴിക്കോട് നഗരത്തിലും സമീപപ്രദേശത്തിലും നടന്ന മിക്കവാറും എല്ലാ മാല പൊട്ടിക്കല്‍ കേസുകളിലും തുമ്പുണ്ടായെന്ന് നോര്‍ത്ത് അസിസ്റ്റന്റ് കമ്മീഷണര്‍ കെ അഷ്‌റഫ് പറഞ്ഞു.
കൂടാതെ വളാഞ്ചേരി എടപ്പാള്‍ ഭാഗത്ത് നിന്നും രണ്ട് മിനി ലോറികള്‍ മോഷ്ടിച്ചതായും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
നടക്കാവ് പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്‌പെക്ടര്‍ മാരായ എസ്.ബി കൈലാസ് നാഥ്, വി ദിനേശന്‍ കുമാര്‍, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഓ.മോഹന്‍ദാസ്, ഹാദില്‍ കുന്നുമ്മല്‍, എം ഷാലു ഷഹീര്‍ പെരുമണ്ണ,എ വി സുമേഷ്,ശ്രീജിത്ത് പടിയാത്ത്, എം മുഹമ്മദ് ഷാഫി എന്നിവര്‍ ചേര്‍ന്ന അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു
മോഷണ രീതി
വിയ്യൂര്‍ ജയിലില്‍ നിന്ന് പരിചയപ്പെട്ട മോഷണ കേസ് പ്രതികളായ അസിന്‍ ജോസ്, ഷമീര്‍ എന്നിവര്‍ ജയില്‍ മോചിതരായ ശേഷം സലാം തന്റെ സംഘത്തിലേക്ക് ഉള്‍പ്പെടുത്തുകയായിരുന്നു. പിന്നീട് സലാം മൂന്ന് ജില്ലകളിലായി താമസ സൗകര്യമൊരുക്കി മോഷണത്തിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു.
ഇതിനിടെ മാല പൊട്ടിക്കാനുള്ള ബൈക്കുകള്‍ അസിന്‍ ജോസിന്റെ സഹായത്തോടെ മോഷണത്തിലൂടെ സലാം കൈവശപ്പെടുത്തുകയുണ്ടായി.
തുര്‍ന്ന് മാല പൊട്ടിക്കുന്ന ദിവസം മുന്‍കൂട്ടി തിരുമാനിച്ച് ഷമീറിനേയും കൂട്ടി കോഴിക്കോടും മറ്റും വന്ന് മാല പൊട്ടിച്ച് പോവുകയായിരുന്നു പതിവ് രീതി. മാല പൊട്ടിച്ച ശേഷം നേരിട്ട് താമസസ്ഥലത്തേക്ക് പോകാതെ അഞ്ചാറ് കിലോമീറ്റര്‍ ദൂരെയുള്ള കാട്ടിലും മറ്റും ബൈക്ക് ഒളിപ്പിച്ച് വെക്കാറാണ് പതിവ്. സ്ഥിരമായി മാല പൊട്ടിക്കുമ്പോള്‍ പോലീസ് പിന്തുടരുന്നത് ഒഴിവാക്കാന്‍ മോട്ടോര്‍ സൈക്കിള്‍ മാറ്റുന്ന രീതിയും ഇവര്‍ക്കുണ്ട്. ഇത് കൂടാതെ തങ്ങളെ തിരിച്ചറിയാതിരിക്കാന്‍ വണ്ടി ഓടിക്കുന്ന സലാം ഹെല്‍മറ്റും മാസ്‌ക്കും ധരിച്ചും പിന്നിലിരിക്കുന്നയാള്‍ തൊപ്പി മാറി മാറി തല ഭാഗം മുഴുവന്‍ മറക്കുന്ന രീതിയിലുമാണ് ഉപയോഗിക്കാറുള്ളത്.
ക്ഷേത്രത്തില്‍ പോവുന്ന സ്ത്രീകളുടെ മാല പൊട്ടിക്കുന്നതിനായി കറുപ്പ് മുണ്ടും വെള്ള തോര്‍ത്തുമുണ്ടും കഴുത്തില്‍ ചുറ്റി
സ്വാമിമാര്‍ എന്ന വ്യാജേനയും ക്ഷേത്രപരിസരങ്ങളില്‍ കറങ്ങി നടന്നും മാല പൊട്ടിക്കാറുണ്ട്.
പോലീസ് പിടിക്കാതിരി ക്കാന്‍ വേണ്ടി ഫോണ്‍ ഉപയോഗിക്കാതെയാണ് ഇവര്‍ കൃത്യത്തില്‍ ഏര്‍പ്പെടുന്നത്. എന്നാല്‍ വളരെ ആസൂത്രിതമായാണ് അന്വേഷണ സംഘം ഇവരെ പിടികൂടിയത്.

