
യു.ഡി.എഫും ബി.ജെ.പിയും സയാമീസ് ഇരട്ടകളെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് അടക്കമുള്ള അനാവശ്യ വിവാദങ്ങളില്‍ എതിരാളികള്‍ക്കുള്ള മറുപടിയാകും തെരഞ്ഞെടുപ്പ് ഫലമെന്നും കടകംപള്ളി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാന രാഷ്ട്രീയം തന്നെയാണ് ചര്‍ച്ചാ വിഷയമെന്നും കടകംപള്ളി പറഞ്ഞു. വിവാദങ്ങള്‍ ജനങ്ങളെ സ്വാധീനിക്കില്ല. അത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഉയര്‍ത്തിക്കൊണ്ടുവരുന്നതാണെന്ന് ജനങ്ങള്‍ക്കറിയാം. അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ വിധിയെഴുതാന്‍ പോകുന്നത്. സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടിയാകും തദ്ദേശ തെരഞ്ഞെടുപ്പെന്നും കടകംപള്ളി പ്രതികരിച്ചു.
അനുഭവത്തിന്‍റെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ വിധിയെഴുതാന്‍ പോവുന്നത്. തിരുവനന്തപുരത്ത് കഴിഞ്ഞ തവണ നേടിയ സീറ്റുകൾ നിലനിർത്താൻ ബി.ജെ.പിക്ക് സാധിക്കില്ല. കഴിഞ്ഞ പ്രാവശ്യം ദേശീയതലത്തിൽ തന്നെ വലിയ വാഗ്ദാനങ്ങൾ ബി.ജെ.പി നൽകിയിരുന്നു. എന്നാൽ അവയൊക്കെയും വെറുതെയാണെന്ന് ഇപ്പോൾ ജനം തിരിച്ചറിഞ്ഞുവെന്നും കടകംപള്ളി പറഞ്ഞു.

