മാവൂർ കൽപ്പള്ളി കടവിൽ അനധികൃതമായി മണൽ വാരാൻ ഉപയോഗിച്ച മൂന്ന്ഇരുമ്പ് തോണികൾ മാവൂർ പോലീസ് പിടിച്ചെടുത്തു. മാവൂർ ഗ്രാമപഞ്ചായത്തിലെ കൽപ്പള്ളിക്കടവിലെ ചാലിയാറിൽ നിന്നും അനധികൃതമായി മണൽ വാരുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധനക്കെത്തിയതായിരുന്നു പോലീസ്.കഴിഞ്ഞ ഏതാനും മാസങ്ങളായി കൽപള്ളിക്കടവിൽ മണൽകടത്ത് വ്യാപകമായതായി പരാതി ഉയർന്നിരുന്നു. കൽപള്ളി കടവിൽ ചാലിയാറിലേക്ക് ജെ.സി.ബി ഉപയോഗിച്ച് റോഡ് നിർമ്മിച്ചായിരുന്നു ലോറികളിൽ മണൽ കടത്തിയിരുന്നത്. വ്യാപക പരാതിയെ തുടർന്ന് പരിശോധനക്കായി ഇന്ന് രാവിലെ മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പുലപ്പാടി ഉമ്മർ മാസ്റ്റർ, മാവൂർ പ്രിൻസിപ്പൽ എസ്.ഐ. വി.ആർ.രേഷ്മ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അപ്പുകുഞ്ഞൻ എന്നിവർ കടവിലെത്തിയിരുന്നു.

കടവിലെ അനധികൃത റോഡ് പരിശോധിക്കുന്നതിനിടയിലാണ് പുഴയിൽ പല ഭാഗത്തായി കെട്ടിയിട്ട നിലയിൽ ഇരുമ്പു തോണികൾ ഇവരുടെ ശ്രദ്ധയിൽ പെട്ടത്. തുടർന്ന് തോണികളുടെ ഉടമകളെ അന്വേഷിച്ച് കണ്ടെത്തുകയും അവരോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ കൃത്യമായ രേഖകൾ ഒരാൾക്കും ഹാജരാക്കാനാവാത്തതിനാൽ അനധികൃത തോണികളാണ് ഇവയെന്ന് മനസിലാക്കി പിടിച്ചെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി
മൂന്ന് തോണികൾ മണൽ മാഫിയകൾ പുഴയിൽ മുക്കിയത്.
പോലീസും ഗ്രാമ പഞ്ചായത്ത് അധികൃതരും നോക്കി നിൽക്കുന്നതിനിടയിലാണ് മണൽ മാഫിയകൾ മൂന്ന് തോണികളും ചാലിയാറിൽ മുക്കിയത്. തോണികൾ പുഴയിൽ താഴ്ത്തിയവരെ പോലീസ് പിന്തുടർന്നെങ്കിലും അവർ നീന്തി രക്ഷപ്പെട്ടു. ചാലിയാറിൽ താഴ്ത്തിയ ഒരു തോണി ജെ.സി.ബിയുടെ സഹായത്തോടെ പുഴയിൽ നിന്നും കരക്കെത്തിച്ച് നശിപ്പിച്ചു.
പിടിച്ചെടുത്ത മറ്റ് രണ്ട് ഇരുമ്പ് തോണികൾ വാഴക്കാട് പോലീസിൻ്റെ സഹായത്തോടെ സ്പീഡ് ബോട്ടുപയോഗിച്ച്കെട്ടിവലിച്ച് മാവൂർ മണന്തല കടവിലെത്തിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ മാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു.അനധികൃത മണൽകൊള്ളക്കെതിരെ വരും ദിവസങ്ങളിലും ശക്തമായ നടപടികൾ ഉണ്ടാകുമെന്ന് മാവൂർ പ്രിൻസിപ്പൽ എസ്.ഐ.വി.ആർ രേഷ്മ അറിയിച്ചു.

