എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ വീഴ്ചകളിൽ സംസ്ഥാന പോലീസ് മേധാവി ഷേയ്ഖ് ദർവേഷ് സാഹിബ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് സർക്കാരിനു കൈമാറിയതിന് പിന്നാലെ ക്ലിഫ് ഹൗസിൽ നിർണായക ചർച്ച നടന്നെന്ന വാർത്ത നിഷേധിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് .
മുഖ്യമന്ത്രി ഓഫീസിൽ പേഴ്സണൽ സ്റ്റാഫിനെ കാണുന്നതും പ്രൈവറ്റ് സെക്രട്ടറിയും പൊളിറ്റിക്കൽ സെക്രട്ടറിയും അടക്കമുള്ളവർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ എത്തുന്നതും ദൈനംദിന ഓഫീസ് നിർവഹണത്തിൽ സാധാരണമായ കാര്യമാണ്. അത് മുഖ്യമന്ത്രി തലസ്ഥാനത്തുള്ള എല്ലാ ദിവസവും നടക്കാറുള്ളതുമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു. മുഖ്യമന്ത്രിയുടെ വസതിയിൽ എന്തോ പ്രത്യേക കാര്യം ചർച്ച ചെയ്യാൻ സ്റ്റാഫിലെ ചിലരെത്തി എന്ന നിലയിൽ വാർത്ത സൃഷ്ടിക്കുന്നത് മാധ്യമ ധാർമികതയ്ക്കോ മര്യാദയ്ക്കോ നിരക്കുന്നതല്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വാർത്താക്കുറിപ്പിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, പ്രൈവറ്റ് സെക്രട്ടറി കെ..കെ.രാഗേഷ്, അഡി.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രൻ എന്നിവരുൾപ്പെടയുള്ളവർ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയുമായി ചർച്ചകൾ നടത്തിയ പശ്ചാത്തലത്തിലാണ് നിർണായക യോഗം എന്ന് വാർത്തകൾ പുറത്തുവന്നത്.
ഒരു മാസത്തെ അന്വേഷണത്തിനുശേഷം എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന്റെ വീഴ്ചകളിൽ സംസ്ഥാന പോലീസ് മേധാവി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്നലെയാണ് സർക്കാരിന് കൈമാറിയത്. അവസാനമായി മൂന്നുദിവസങ്ങളിൽ തുടർച്ചയായി നടത്തിയ കൂടിയാലോചനകൾക്കുശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അജിത്തിനെതിരായി നടപടി ഉണ്ടായേക്കുമെന്നാണ് വിവരം.

