ബോളിവുഡ് താരങ്ങളായ രൺബീർ കപൂറിനും ശ്രദ്ധ കപൂറിനും ഇന്നു ചോദ്യം ചെയ്യലിനു ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) നോട്ടിസ്. മഹാദേവ് ഗെയിമിങ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് ഇ ഡി നോട്ടീസയച്ചത്.രൺബീർ കപൂർ ഇ.ഡിയോടു രണ്ടാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ടപ്പോൾ ശ്രദ്ധ ഇന്നു ഹാജരാകുമോ എന്നു വ്യക്തമല്ല.
കോമഡി താരം കപിൽ ശർമ, നടിമാരായ ഹുമ ഖുറേഷി, ഹിന ഖാൻ എന്നിവരെയും വിവിധ ദിവസങ്ങളിലായി ചോദ്യം ചെയ്യലിനു വിളിപ്പിച്ചിട്ടുണ്ട്. ഇവരും ഹാജരാകാൻ രണ്ടാഴ്ച സാവകാശം ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കേസിൽ താരങ്ങളെ പ്രതികളാക്കിയിട്ടില്ല. എന്നാൽ ആപ്പുമായി ബന്ധപ്പെട്ട പണമിടപാടുകൾ സംബന്ധിച്ച് ഇവരോടു ചോദിച്ചറിയുകയാണ് ഇ.ഡിയുടെ ലക്ഷ്യം. ആപ്പിന്റെ പ്രചാരണത്തിനു പ്രതിഫലമായി ഹവാലപ്പണം കൈപ്പറ്റിയെന്നയാണ് ഇവർക്കെതിരായ ആരോപണം.
മഹാദേവ് കമ്പനിയുടെ പ്രമോട്ടർമാരായ സൗരഭ് ചന്ദ്രകറും രവി ഉപ്പലും ആപ്പിന്റെ മറവിൽ വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചെന്നും ഹവാല പണമിടപാട് നടത്തിയെന്നും ആരോപണമുണ്ട്. യുഎഇയിൽ നടന്ന സൗരഭ് ചന്ദ്രകറിന്റെ വിവാഹ പാർട്ടിയിൽ പങ്കെടുത്തതിന് താരങ്ങൾക്ക് 40 കോടി രൂപ വീതം പ്രതിഫലം നൽകിയെന്നും ഇ.ഡി ആരോപിക്കുന്നു. സണ്ണി ലിയോണി, ടൈഗർ ഷ്റോഫ്, നേഹ കക്കർ, ഭാരതി സിങ് എന്നിവർ വിവാഹവിരുന്നിൽ പങ്കെടുത്തിരുന്നു. മുംബൈ, കൊൽക്കത്ത, ഭോപാൽ നഗരങ്ങളിൽ റെയ്ഡ് നടത്തി 400 കോടിയിലേറെ രൂപയുടെ ആസ്തികൾ നേരത്തേ കണ്ടുകെട്ടിയിരുന്നു.