ലോകത്ത് ആദ്യമായി അണുബോംബ് വർഷിച്ച ഓര്‍മകള്‍ക്കിന്ന് 76 വയസ്. ലോകം കണ്ടതിൽ വെച്ച് ഏറ്റവും നാശകരമായ യുദ്ധമായിരുന്നു 1939 മുതൽ 1945 വരെയുള്ള രണ്ടാം ലോകമഹായുദ്ധം. ലോകത്തിലെ പല രാജ്യങ്ങളും ചേരി തിരിഞ്ഞു പരസ്പരം പോരാടി. യുദ്ധത്തിൽ പങ്കെടുത്ത പ്രധാന രാജ്യങ്ങൾ അവരുടെ സാമ്പത്തിക, വാണിജ്യ കഴിവുകൾ എല്ലാം പുറത്തെടുത്ത് സാധാരണക്കാരെന്നോ പട്ടാളക്കാരെന്നോ നോക്കാതെ തന്റെ ശത്രുക്കളെയെല്ലാം കൊന്നൊടുക്കി.
അഡോൾഫ് ഹിറ്റ്ലറുടെ ആത്മഹത്യയോടെ ജർമനി കീഴടങ്ങി. അതോടെ മെയ് 8, 1945 ന് യൂറോപ്പിലെ യുദ്ധം അവസാനിച്ചു. എന്നാൽ ജപ്പാൻ കീഴടങ്ങാൻ കൂട്ടാക്കിയില്ല. അവരെ പരാജയപ്പെടുത്താൻ അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്നു അണുവായുധ പ്രയോഗം.
1945 ഓഗസ്റ്റ് ആറിന് രാവിലെ 8.15ന് ജപ്പാനിലെ ഹോണ്‍ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയിലാണ് ലിറ്റിൽ ബോയ് എന്ന ആ അണുബോംബ് വന്നുപതിച്ചത്. .
അമേരിക്കൻ വ്യോമസേനയുടെ ബി-29 ബോംബർ വിമാനമായ എനോള ഗേ യിൽ നിന്നാണ് ബോംബ് പ്രയോഗിച്ചത്.യുറേനിയം 235 ഐസോടോപ്പിനെ ലെഡ് കൊണ്ട് ആവരണം ചെയ്തു നിര്‍മ്മിച്ച ലിറ്റില്‍ ബോയ് ആയിരം സൂര്യനുതുല്യമായി ഹിരോഷിമ നഗരം ചുട്ടെരിച്ചു. 1,40000 ത്തോളം ആളുകള്‍ കൊല്ലപ്പെട്ടു.
ബോംബ് വര്‍ഷത്തിന്റെ റേഡിയേഷന്‍ പിന്നെയും പതിറ്റാണ്ടുകളോളം ജപ്പാനെ വേട്ടയാടി.ഒന്നരലക്ഷത്തോളം പേര്‍ക്ക് വര്‍ഷങ്ങളുടെ ഇടവേളയില്‍ ജീവന്‍ നഷ്ടമായി. അതിന്റെ ഇരട്ടിയാളുകൾ രോഗങ്ങളുമായി മല്ലിട്ട് കഴിയുന്നു.

