ന്യൂഡൽഹി: ടൂർണമെന്റുകൾക്കിടയിലും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (ഡബ്ല്യുഎഫ്‌ഐ) ഓഫീസിൽവച്ചും ലൈംഗിക അതിക്രമത്തിന്റെയും മോശം പെരുമാറ്റത്തിന്റെയും നിരവധി സംഭവങ്ങളാണ് നടന്നത്. ഫെഡറേഷൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ പരാതി നൽകിയ ഏഴു താരങ്ങളിൽ പ്രായപൂർത്തിയാകാത്ത രണ്ടുപേരുടെ പരാതിയിൽ ഈ സംഭവങ്ങളെല്ലാം വിവരിച്ചിട്ടുണ്ട്.
ന്യൂഡൽഹിയിലെ കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ ഏപ്രിൽ 21 ന് നൽകിയ രണ്ടു പരാതികളിൽ കുറഞ്ഞത് എട്ടു സംഭവങ്ങളെങ്കിലും വിവരിച്ചിട്ടുണ്ട്. ശ്വാസം പരിശോധിക്കാനെന്ന വ്യാജേന സിങ് തങ്ങളെ മോശമായ രീതിയിൽ സ്പർശിച്ചതെങ്ങനെയെന്ന് പരാതിക്കാരായ രണ്ടുപേരും രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് വിവരം. ഗുസ്തി ഫെഡറേഷനിലുള്ള സിങ്ങിന്റെ സ്വാധീനവും അദ്ദേഹം തങ്ങളുടെ കരിയർ നശിപ്പിക്കുമെന്ന ഭയവും മൂലമാണ് ഇതിനെക്കുറിച്ച് മുൻപ് പറയാതിരുന്നതെന്ന് പരാതിയിൽ പറയുന്നു,

