പ്രമുഖ തമിഴ് ഹാസ്യ താരം പാണ്ഡു (74 )കോവിഡ് ബാധിച്ച് മരിച്ചു. ഒട്ടേറെ തമിഴ് സിനിമകളിൽ പാണ്ഡു ഹാസ്യകഥാപാത്രം കൈകാര്യം ചെയ്തു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെയാണ് അന്ത്യം. തമിഴ് സിനിമാലോകത്തെ ഒട്ടേറെ പ്രമുഖർ താരത്തിന് ആദരാഞ്ജലി അർപ്പിച്ചു. അടുത്തിടെ കോവിഡ് പോസിറ്റീവ് ആയ പാണ്ഡുവും ഭാര്യ കംയൂദായും ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
മാനവന്‍ എന്ന സിനിമയിലൂടെ 1970 ലാണ് പാണ്ഡു അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഹാസ്യ താരം ഇടിച്ചപുലി ശെല്‍വരരാജിന്റെ സഹോദരനായ അദ്ദേഹം വ്യത്യസ്തമായ ശരീരഭാഷയിലൂടെയും സംഭാഷണ ചാരുതയിലൂടെയുമാണ് തെന്നിന്ത്യന്‍ ആരാധകരുടെ ഇഷ്ടതാരമാകുന്നത്.
ഗില്ലി, കാഥല്‍ കോട്ടൈ, പോക്കിരി, അഴൈയിന്‍ സിരിപ്പില്‍ തുടങ്ങിയ നിരവധി സിനിമകളില്‍ അഭിനയിച്ചു. ഈ ചിത്രങ്ങളിലെ പാണ്ഡുവിന്റെ ഹാസ്യരംഗങ്ങളെല്ലാം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ഹിറ്റാണ്. 2020ല്‍ പുറത്തിറങ്ങിയ ഇന്ദ നിലൈ മാറും എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. അഭിനയത്തില്‍ കൂടാതെ ലോഗോ ഡിസൈനിലും ഫോണ്ട് സിസൈനിലും പാണ്ഡു കഴിവു തെളിയിച്ചിട്ടുണ്ട്. കാപിറ്റല്‍ ലെറ്റര്‍ എന്ന ഡിസൈന്‍ കമ്പനിയും അദ്ദേഹം നടത്തുന്നുണ്ട്. താരത്തിന് മൂന്നു മക്കളാണ്- പ്രഭു, പന്‍ചു, പിന്റു. ഇതില്‍ പിന്റു 2012 ല്‍ വെല്ലാചി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചിരുന്നു.