മധ്യപ്രദേശില്‍ കനത്ത പ്രളയം നാശംവിതച്ച സ്ഥലസന്ദർശിക്കുന്നതിനിടെ വെള്ളക്കെട്ടിൽ കുടുങ്ങിയ മദ്ധ്യപ്രദേശിലെ മന്ത്രിയെയും സംഘത്തെയും രക്ഷപ്പെടുത്തിയത് വ്യോമസേന. എയർ ലിഫ്റ്റ് ചെയ്താണ് ഇവരെ രക്ഷപ്പെടുത്തയിത്. ദുരിതമേഖലയിലെ ജനങ്ങള്‍ക്കു സഹായമെത്തിക്കാന്‍ ബോട്ടില്‍ പോയ ആഭ്യന്തരമന്ത്രി നരോത്തം മിശ്രയെയാണ് രക്ഷപ്പെടുത്തിയത്. ദതിയ ജില്ലയില്‍ ദുരന്ത നിവാരണ സംഘത്തിന്റെ ബോട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് ഒരുവീടിന്റെ ടെറസില്‍ കുടുങ്ങിയ ഒമ്പത് കുടുംബാംഗങ്ങളെ മിശ്ര കണ്ടത്. തുടര്‍ന്ന് കനത്ത ഒഴുക്കും കാറ്റും അവഗണിച്ചു മിശ്രയും സംഘവും അവര്‍ക്കരികിലേക്ക് എത്തുകയായിരുന്നു.
ദുരന്തനിവാരണ സേനാംഗങ്ങളും ഉന്നത ഉദ്യോഗസ്ഥൻമാരും ഉൾപ്പെട്ട ഒരു സംഘം മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ടെറസിൽ കുടുങ്ങിപ്പോയ ഒൻപതുപേരെ താൻ സഞ്ചരിച്ചിരുന്ന ബോട്ടിൽ കയറ്റി രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെ സമീപത്തുണ്ടായിരുന്ന വൻ മരം ശക്തമായ കാറ്റിൽ നിലംപൊത്തി. ഇതിന്റെ ചില്ല തട്ടി ബോട്ടിന്റെ എൻജിൻ തകർന്നു.
കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തിയതിനു ശേഷമാണ് മന്ത്രിയെ എയര്‍ലിഫ്റ്റ് ചെയ്തത്. ഇതിന്റെ വിഡിയോ പുറത്തുവന്നത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി. ഇവിടുത്തെ എംഎല്‍എയായ മിശ്രയാണ് ദുരുതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കു ചുക്കാന്‍ പിടിക്കുന്നത്. എന്നാല്‍ മന്ത്രിയുടെ പ്രചാരണതന്ത്രമാണിതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. മന്ത്രിയുടെ സ്‌പൈഡര്‍മാന്‍ കളി പാളിയിരുന്നെങ്കില്‍ ഒപ്പമുണ്ടായിരുന്നവരും അപകടത്തില്‍ ആകുമായിരുന്നുവെന്ന് കോണ്‍ഗ്രസ് ന്‍േതാവ് ഭൂപേന്ദ്ര ഗുപ്ത പറഞ്ഞു.
മന്ത്രി വിവരം അറിയിച്ചതിനെ തുടർന്ന് വ്യോമസേനയുടെ ഹെലികോപ്ടർ സ്ഥലത്തെത്തി എല്ലാവരെയും രക്ഷപ്പെടുത്തുകയായിരുന്നു. എയർ ലിഫ്റ്റുചെയ്താണ് എല്ലാവരെയും രക്ഷപ്പെടുത്തിയത്. പ്രളയത്തിൽ കനത്ത നാശമാണ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും ഉണ്ടായത്.

