ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയിലെ കൂട്ട ഒഴിപ്പിക്കലിനെതിരെ സുപ്രീം കോടതി,റെയില്‍വേ സ്റ്റേഷന് സമീപത്തെ കോളനിയില്‍ താമസിക്കുന്ന അമ്പതിനായിരത്തോളം പേരെ ഒരാഴ്ചയ്ക്കുള്ളില്‍ കുടിയൊഴിപ്പിക്കണമെന്ന ഹൈക്കോടതി നിര്‍ദേശം സുപ്രീം കോടതി സ്റ്റേ ചെയ്തു.ഒറ്റരാത്രികൊണ്ട് 50,000 ജനങ്ങളെ കുടിയൊഴിപ്പിക്കാനാകില്ലെന്ന് സുപ്രീം കോടതി വിധിപ്രസ്താവത്തിൽ പറഞ്ഞു. ഇത് മാനുഷികപ്രശ്നമാണ്. സ്വീകാര്യമായ പരിഹാരം കണ്ടെത്തണമെന്നും കോടതി കൂട്ടിച്ചേർത്തു.ഏഴ് ദിവസത്തിനകം മാറിയില്ലെങ്കില്‍ ബലമായി ഒഴിപ്പിക്കാമെന്നും അതിനായി പോലീസിനെയും അര്‍ദ്ധസൈനിക വിഭാഗത്തെയും ഉപയോഗിക്കാമെന്നുമായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ വിധി. ഇതനുസരിച്ച് ജനുവരി ഒമ്പതിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് കോളനി വാസികള്‍ക്ക് സര്‍ക്കാര്‍ നോട്ടീസ് നല്‍കിയിരുന്നു.ഉത്തരവ് നടപ്പാക്കിയാൽ ഏതാണ്ട് നാലായിരത്തിലധികം കുടുംബങ്ങളിലെ 50,000ൽ പരം ജനങ്ങളാണ് വഴിയാധാരമാകുക. ജനവാസ മേഖലയായ ഇവിടെ വീടുകൾക്കു പുറമെ നാലു സർക്കാർ സ്കൂളുകളും 11 സ്വകാര്യ സ്കൂളുകളും ഒരു ബാങ്കും രണ്ട് വൻകിട കുടിവെള്ള ടാങ്കുകളും 10 മുസ്‍ലിം പള്ളികളും നാല് അമ്പലങ്ങളും ഒട്ടേറെ കടകളുമുണ്ട്. ഇവയിൽ മിക്കവയും പതിറ്റാണ്ടുകൾക്കു മുൻപേ നിർമിക്കപ്പെട്ടവയുമാണ്.തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശത്ത് ഒരു തരത്തിലുള്ള പുതിയ നിര്‍മാണ പ്രവര്‍ത്തനങ്ങളും നടത്തരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഹല്‍ദ്വാനി റയില്‍വേ സ്റ്റേഷന് സമീപത്തെ ഗഫൂര്‍ ബസ്തി, ധോലാക് ബസ്തി, ഇന്ദിരാ നഗര്‍ തുടങ്ങി രണ്ട് കിലോമീറ്റര്‍ ചുറ്റളവിലെ നാലായിരത്തോളം കെട്ടിടങ്ങള്‍ ആണ് ഒഴിപ്പിക്കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ഉത്തരവിട്ടത്. ഫെബ്രുവരി ഏഴിന് ഹര്‍ജി വീണ്ടും പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.