തനിക്കെതിരായ ലൈംഗികാതിക്രമക്കേസിൽ നിയമനടപടിക്കൊരുങ്ങി നടൻ നിവിൻ പോളി. ആരോപണങ്ങൾ കള്ളമാണെന്നും എഫ്ഐആർ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കും. കേസ് അന്വേഷണത്തിനുള്ള സംഘത്തെ ഇന്ന് തീരുമാനിക്കും. അതേസമയം, എസ്ഐടി യോഗം കൊച്ചിയിൽ തുടരുകയാണ്.ബലാത്സംഘം ഉൾപ്പെടെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് ഊന്നുകൽ പൊലീസ് നിവിൻ പോളിക്കും മറ്റ് അഞ്ചു പേർക്കുമെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസിന്റെ രേഖകളും വിശദാംശങ്ങളും ലഭിക്കാനായി കാത്തിരിക്കുകയാണ് താരം. ആരോപണങ്ങൾ പച്ചക്കള്ളമാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും പറയുന്ന നിവിൻ എഫ്ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ടു ഹൈക്കോടതിയെ സമീപിക്കും. കൊച്ചിയിലെ മുതിർന്ന അഭിഭാഷകനുമായി നിവിൻ കൂടികാഴ്ച നടത്തി. അതേസമയം, പരാതിക്കാരിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കേസിലെ രണ്ടാം പ്രതിയായ എകെ സുനിൽ പറഞ്ഞു. പരാതിയിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി പ്രതികരിച്ചു. തന്നെ അറിയില്ലെന്ന നിവിൻ പോളിയുടെ വാദം കള്ളമാണെന്ന് പരാതിക്കാരി പറഞ്ഞു. നിർമാതാവ് എകെ സുനിലാണ് നിവിനെ പരിചയപ്പെടുത്തിയത്. മയക്കുമരുന്ന് നൽകി ദിവസങ്ങളോളം പീഡിപ്പിച്ചെന്നും പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. ദുബൈയിൽ വെച്ചാണ് അതിക്രമം ഉണ്ടായത്. സിനിമയിൽ അവസരം വാഗ്ദാനം ചെയ്താണ് പീഡിപ്പിച്ചത്. നേരത്തെ പരാതി നൽകിയതാണ്. ലോക്കൽ പൊലീസ് അന്വേഷിച്ചിട്ട് നടപടി ഉണ്ടായില്ല. ശ്രേയ എന്നയാളാണ് ഈ സംഘത്തെ പരിചയപ്പെടുത്തിയതെന്നും പരാതിക്കാരി പറയുന്നു.
ലൈംഗികാതിക്രമക്കേസിൽ നിയമനടപടിക്കൊരുങ്ങി നടൻ നിവിൻ പോളി;താരം ഹൈകോടതിയെ സമീപിക്കും

