സനാതന ധർമത്തെകുറിച്ചുള്ള തമിഴ്‌നാട് മന്ത്രിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെച്ചൊല്ലി വാക്പോര് രൂക്ഷമാകുന്നു.സനാതന ധർമം സാമൂഹികനീതിക്ക് എതിരാണെന്നും ഡെങ്കിപ്പനി, മലമ്പനി, കോവിഡ് തുടങ്ങിയ രോഗങ്ങളെപ്പോലെ ഉന്മൂലനം ചെയ്യണമെന്നുമായിരുന്നു ഉദയനിധി സ്റ്റാലിൻ പറഞ്ഞത്.
ഉദയനിധിയുടെ പരാമർശം സനാതന ധർമം പിന്തുടരുന്ന 80% ജനങ്ങളുടെയും വംശഹത്യയ്ക്കുള്ള ആഹ്വാനമാണെന്നും ഹിന്ദുമതത്തിനെതിരാണെന്നും ബിജെപി നേതാക്കൾ കുറ്റപ്പെടുത്തി. ഉദയനിധിക്കു പ്രതിരോധം തീർത്ത ഡിഎംകെ, അദ്ദേഹത്തിന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന് ആരോപിച്ചു. നേതാക്കൾ ഇത്തരം പ്രസ്താവനകളിൽനിന്ന് വിട്ടുനിൽക്കണമെന്ന് ഡിഎംകെ കൂടി ഉൾപ്പെട്ട പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണി നേതാക്കൾ നിലപാടെടുത്തു.
പറഞ്ഞ വാക്കുകളിൽ ഉറച്ചുനിൽക്കുന്നുവെന്നു പറഞ്ഞ ഉദയനിധി, സനാതന ധർമം മൂലം ദുരിതമനുഭവിക്കുന്ന അടിച്ചമർത്തപ്പെട്ടവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടിയാണ് സംസാരിച്ചതെന്നു വിശദീകരിച്ചു. നിയപരമായ ഏതു നടപടിയും നേരിടാൻ തയാറാണന്നു വ്യക്തമാക്കിയ അദ്ദേഹം, പെരിയാറിന്റെയും അംബേദ്കറിന്റെയും രചനകളുമായി ഏതു വേദിയിലും സംവാദത്തിനു തയാറാണെന്നും അവകാശപ്പെട്ടു.
ഡിഎംകെയുടെയും സഖ്യകക്ഷിയായ കോൺഗ്രസിന്റെയും നേതാക്കൾ സനാതന ധർമം അവസാനിപ്പിക്കുന്നതിനെക്കുറിച്ചാണു ചർച്ച ചെയ്യുന്നതെന്നു കേന്ദ്രമന്ത്രി അമിത് ഷാ ആരോപിച്ചു. ആയിരക്കണക്കിന് ഇന്ത്യക്കാരെയും തമിഴ് ജനതയെയും അപമാനിക്കാമെന്ന് അധികാരത്തിന്റെയും സമ്പത്തിന്റെയും ബലത്തിൽ ഉദയനിധി വിശ്വസിക്കുന്നതായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. കഴിവുകെട്ടവൻ എന്നതിന്റെ ഉത്തമോദാഹരണമാണ് ഉദയനിധി സ്റ്റാലിനെന്നും അദ്ദേഹം ആരോപിച്ചു.