ജൂതന്മാർക്ക് ആരാധന വിലക്കുന്ന ദശാബ്ദങ്ങൾ പഴക്കമുള്ള കരാർ നിലനിൽക്കെ, ജറുസലേമിലെ അൽ അഖ്സ പള്ളിയിൽ ആരാധകരുമായി എത്തി പ്രാർഥന നടത്തി തീവ്ര വലതുപക്ഷ നിലപാടുള്ള ഇസ്രയേൽ മന്ത്രി. ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിർ ആണ് അൽ അഖ്സ മസ്ജിദ് വളപ്പിൽ ജൂതരുടെ ദുഃഖാചരണ ദിനമായ തിഷാ ബിആവിന്റെ ഭാഗമായി പ്രാർഥന നടത്തിയത്. ജൂതന്മാർ ടെമ്പിൾ മൗണ്ട് എന്ന് വിളിക്കുന്ന അൽ അഖ്സ പള്ളിയിൽ ദശാബ്ദങ്ങളായി ജൂതർ പ്രാർഥന നടത്താറില്ല.
പ്രാർഥനയ്ക്കു ശേഷം, ഗാസ കീഴടക്കാന് ഇറ്റാമർ ബെൻ ഗ്വിർ ആഹ്വാനം ചെയ്തു. 1967-ൽ ജോർദാനിൽനിന്ന് ജറുസലേമിലെ പഴയ നഗരം ഇസ്രയേൽ പിടിച്ചടക്കിയത് മുതൽ തൽസ്ഥിതി തുടരുന്നതിന്റെ ഭാഗമായി ധാരണ പ്രകാരം മുസ്ലീങ്ങൾക്ക് മാത്രമേ അവിടെ പ്രാർത്ഥിക്കാൻ അനുവാദമുള്ളൂ.
മുൻപും തിഷാ ബിആവ് അനുസ്മരണങ്ങൾ ഉൾപ്പെടെ പലതവണ ബെൻ ഗ്വിർ ഈ സമുച്ചയം സന്ദർശിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് പ്രാർഥനയ്ക്ക് നേതൃത്വം നൽകുന്നത്. അൽ അഖ്സ പള്ളിയുടെ ഭരണം നടത്തുന്ന ജോർദാനും സൗദി അറേബ്യയും ബെൻ ഗ്വിറിന്റെ നടപടിയെ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും മാനുഷിക നിയമങ്ങളുടെയും ലംഘനവും അംഗീകരിക്കാനാവാത്ത പ്രകോപനവുമാണെന്ന് ജോർദാൻ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
പലസ്തീൻ മതകാര്യ മന്ത്രാലയം ബെൻ ഗ്വിറിനെ അപലപിച്ചു. സംഭവം പള്ളിക്കെതിരായ ഗുരുതരമായ കുറ്റകൃത്യമാണെന്ന് ഹമാസ് പറഞ്ഞു. അതേസമയം, ടെമ്പിൾ മൗണ്ടിലെ തൽസ്ഥിതി നിലനിർത്തുന്നതിനുള്ള നയത്തിൽ മാറ്റം വന്നിട്ടില്ലെന്നും വരികയുമില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.
ഗാസയിൽ വംശീയ ഉന്മൂലനത്തിന് ആഹ്വാനം ചെയ്തതിന്റെ പേരിൽ ബെൻ ഗ്വിറിന് നെതർലൻഡ്സ്, ഓസ്ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, നോർവേ, യുകെ എന്നീ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയിരുന്നു.

