കണ്ണൂർ: ആമസോണിൽ ഫോൺ ബുക്ക് ചെയ്തപ്പോൾ മരക്കഷ്ണം ലഭിച്ചുവെന്ന പരാതിയിൽ പോലീസ് കേസെടുത്തു. കേളകം മഞ്ഞളാംപുറത്തെ ജോസ്മിക്കാണ് ഫോണിന് പകരം മരക്കഷ്ണം കിട്ടിയത്. യുവതിയുടെ പരാതിയിൽ കേളകം പോലീസാണ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
7299 രൂപയുടെ റെഡ്മി ഫോണാണ് ജോസ്മി ജോമി ആമസോണിൽ ഓർഡർ ചെയ്തത്. എന്നാൽ കിട്ടിയത് ഫോൺ ആകൃതിയിൽ വെട്ടിയെടുത്ത മരക്കഷ്ണമാണ്. കഴിഞ്ഞ ജൂലൈ 13നാണ് ജോസ്മി ആമസോണിലൂടെ മൊബൈൽ ഫോൺ ബുക്ക് ചെയ്തത്. 20-ാം തീയതി ഫോൺ വീട്ടിലെത്തി. മുരിങ്ങോടിയിലുളള ഡെലിവറി ഏജൻസിയാണ് ആമസോൺ കവറെത്തിച്ചത്. ക്യാഷ് ഓൺ ഡെലിവറിയായതിനാൽ കൊറിയറുമായി വന്നയാൾക്ക് 7299 രൂപയും നൽകി. കവർ തുറന്നുനോക്കിയപ്പോഴാണ് ഫോണിന്റെ പെട്ടിയിൽ മരക്കഷ്ണം കണ്ടത്. കവർ പൊട്ടിച്ച നിലയിലായിരുന്നുവെന്ന് ജോസ്മി പറയുന്നു.
താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലായ ഉടൻതന്നെ കൊറിയറുമായി വന്നയാളെ വിളിച്ചറിയിച്ചു. മൂന്നുദിവസത്തിനുള്ളിൽ റിട്ടേൺ എടുക്കാമെന്നായിരുന്നു മറുപടി. പിന്നീട് കസ്റ്റമർ കെയറിലും പരാതിപ്പെട്ടു. പണം തിരിച്ചുതരാമെന്ന് മറുപടി വന്നു. എന്നാൽ ഫോൺ കൈപ്പറ്റിയതുകൊണ്ട് പണം തിരിച്ചുതരാനാകില്ലെന്ന് കമ്പനി തിങ്കളാഴ്ച അറിയിച്ചു. ഇതോടെയാണ് പരാതിയുമായി ജോസ്മി പോലീസ് സ്റ്റേഷനിലെത്തിയത്.
പല ഏജൻസികൾ വഴിയാണ് കൊറിയർ യുവതിയുടെ വീട്ടിലെത്തിയത്. ഇതിനിടയിൽ പെട്ടി തുറന്ന് മൊബൈൽ മാറ്റി മരക്കഷ്ണം വെച്ചതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ സംശയിക്കപ്പെടുന്നത്. യുവതി ബിൽ സഹിതം നൽകിയ പരാതിയിൽ വഞ്ചനാക്കുറ്റത്തിനാണ് പോലീസ് കേസെടുത്തത്.

