ബാലുശ്ശേരി: മലയോര മേഖലയുടെ സമഗ്ര വികസനം ഉറപ്പുവരുത്താൻ ലക്ഷ്യമിട്ടുള്ള മലയോര ഹൈവേ 2025ഓടെ പൂർത്തിയാകുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ബാലുശ്ശേരി മണ്ഡലത്തിലെ കക്കയം 28ാം മൈൽ-പടിക്കൽവയൽ മലയോര ഹൈവേയുടെ പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ 13 ജില്ലകളിലാണ് മലയോര ഹൈവേ നിർമിക്കുന്നത്. ആകെ 1136 കിലോമീറ്റർ ദൂരമുളള ഹൈവേക്ക് കിഫ്ബിയിൽനിന്നും 2985 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 133 കിലോമീറ്റർ മലയോര ഹൈവേ യാഥാർഥ്യമായിരിക്കയാണെന്നും മന്ത്രി പറഞ്ഞു. പനങ്ങാട്കൂരാച്ചുണ്ട് പഞ്ചായത്തുകളിലായി 47 കോടി രൂപ ചെലവിട്ട് എഴു കിലോമീറ്റർ നീളവും 12 മീറ്റർ വീതിയുമുള്ള റോഡാണ് നിർമിക്കുന്നത്. കക്കയം, തോണിക്കടവ്, കരിയാത്തുംപാറ ടൂറിസം പദ്ധതികൾക്ക് ഏറെ ഗുണകരമാകുന്ന പദ്ധതി കൂടിയാണിതെന്നും മന്ത്രി പറഞ്ഞു.
അഡ്വ. കെ.എം. സചിൻദേവ് എം.എൽ.എ അധ്യക്ഷത വഹിച്ചു. പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി.എം കുട്ടികൃഷ്ണൻ, കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരാക്കട, ജില്ലാ പഞ്ചായത്തംഗം റംസീന, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ വി.കെ. ഹസീന, ലീബ, പഞ്ചായത്തംഗങ്ങളായ റൈജ സമീൻ, ലാലി രാജു, ജെസി ജോസഫ്, അരുൺ റോയ്, ഇസ്മായിൽ കുറുമ്പൊയിൽ, കെ.കെ. ബാബു, അമ്പാടി ബാബുരാജ്, പി. സുധാകരൻ, എൻ.എം. നാരായണൻ കിടാവ്, വി.കെ.സി ഉമ്മർ മൗലവി, ബേബി പൂവത്തിങ്കൽ എൻ. കൂട്ട്യാലി, എസ്. ദീപു എന്നിവർ സംസാരിച്ചു. കെ.ആർ.എഫ്.ബി പ്രൊജക്ട് ഡയറക്ടർ എം. അശോക് കുമാർ സ്വാഗതവും കെ. നന്ദിയും പറഞ്ഞു.

