നാല് വർഷത്തോളമായി അമ്മയുടെ ഉപദ്രവത്തിനിരയായ പെൺകുട്ടിയുടെ മോചനത്തിന് വഴിയൊരുക്കി ബാലാവകാശ കമ്മിഷൻ.ആന്ധ്രപ്രദേശിലെ വിജയനഗരം സ്വദേശിയായ 16-കാരിയാണ് അമ്മക്കെതിരെ പരാതിയുമായെത്തിയത്. ‘അമ്മ നിർബന്ധിപ്പിച്ച് ഹോര്‍മോണ്‍ ഗുളികകള്‍ കഴിപ്പിക്കുന്നതായും ഉപദ്രവിക്കുന്നതായും പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ ഹെല്‍പ് ലൈനില്‍ വിളിച്ച് പരാതിപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് പെണ്‍കുട്ടിയെ വീട്ടില്‍നിന്ന് മോചിപ്പിച്ച് സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റിയത്.
സിനിമയിൽ അഭിനയിപ്പിക്കാനാണ് ‘അമ്മ ഹോർമോൺ ഗുളികകൾ നൽകിയതെന്നാണ് കുട്ടിയുടെ മൊഴി.
നാലുവര്‍ഷമായി നിര്‍ബന്ധിച്ച് ഗുളിക കഴിപ്പിക്കുന്നു. ഇതിന്റെ പാര്‍ശ്വഫലം കാരണമുള്ള വേദന സഹിക്കാന്‍ വയ്യാതെയാണ് പരാതി നല്‍കിയത്. മാത്രമല്ല, സിനിമാപ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന ചിലരുമായി അടുത്തിടപഴകാന്‍ അമ്മ നിര്‍ബന്ധിച്ചിരുന്നതായും പെണ്‍കുട്ടിയുടെ മൊഴിയിലുണ്ട്.
”ശാരീരികവളര്‍ച്ചയ്‌ക്കെന്ന് പറഞ്ഞാണ് അമിതമായ അളവില്‍ ഹോര്‍മോണ്‍ ഗുളികകള്‍ നല്‍കിയിരുന്നത്. എന്നാല്‍ മരുന്ന് കഴിച്ചാല്‍ എനിക്ക് ബോധക്ഷയമുണ്ടാകും. ശരീരം വീര്‍ക്കും. ഇത് വളരെയേറ വേദനയേറിയതായിരുന്നു. എന്റെ പഠനത്തെപ്പോലും ഇത് ബാധിച്ചു”- 11-ാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി പറഞ്ഞു.
സിനിമാപ്രവര്‍ത്തകരെന്ന് അവകാശപ്പെടുന്ന ചിലര്‍ വീട്ടില്‍ വന്നിരുന്നതായും ഇവരോട് അടുത്തിടപഴകാന്‍ പറഞ്ഞ് അമ്മ ഉപദ്രവിച്ചിരുന്നതായും 16-കാരിയുടെ പരാതിയിലുണ്ട്. ഗുളിക കഴിക്കാന്‍ വിസമ്മതിച്ചാല്‍ മര്‍ദിക്കുന്നത് പതിവായിരുന്നു. ഷോക്കടിപ്പിക്കുമെന്ന് വരെ അമ്മ ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.
മാതാപിതാക്കള്‍ വിവാഹമോചനം നേടിയശേഷം അമ്മയ്‌ക്കൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം. ഇതിനിടെ അമ്മ മറ്റൊരാളെ വിവാഹം കഴിച്ചിരുന്നെങ്കിലും ഇദ്ദേഹം ഏതാനുംവര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചു.

