സാമന്ത കേന്ദ്ര കഥാപാത്രമായെത്തിയ ശാകുന്തളം പ്രഖ്യാപനം മുതൽ റിലീസിന്റെ തലേന്നാൾ വരെ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകിയ ചിത്രമായിരുന്നു. എന്നാൽ ചിത്രം തീയേറ്ററിൽ പരാജയമായിരുന്നു. 65 കോടിയിലേറെ ബജറ്റിൽ പുറത്തിറങ്ങിയ ചിത്രത്തിന് മുടക്ക് മുതൽ പോലും തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ല. തന്റെ 25 വർഷത്തെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ് ശാകുന്തളമെന്നാണ് ചിത്രത്തിന്റെ പരാജയത്തെ കുറിച്ച് നിർമ്മാതാവായ ദിൽ രാജു പറഞ്ഞത്.
22 കോടിക്ക് മുകളിലാണ് സിനിമയുടെ നഷ്ടം. ‘2017 ആയിരുന്നു കരിയറിലെ മികച്ച വർഷം. അൻപത് സിനിമകൾ നിർമ്മിച്ചവയിൽ നാലോ അഞ്ചോ സിനിമകളാണ് നഷ്ടമുണ്ടാക്കിയത്. എന്നാൽ ശാകുന്തളത്തിന്റെ പരാജയം പോലെ മറ്റൊരു സിനിമയ്ക്കും സംഭവിച്ചിട്ടില്ല’. ദിൽ രാജു പറയുന്നു.
റിലീസ് ചെയ്ത ആദ്യ ദിവസം തന്നെ സിനിമയുടെ പരാജയം ഉറപ്പിച്ചിരുന്നു. നിർമ്മാതാവിന്റെ മാത്രമായിരുന്നില്ല, സമന്തയുടെ കരിയറിലെ ഏറ്റവും മോശം സിനിമയായി ശാകുന്തളം മാറി. തെലുങ്കിനു പുറമേ, ഹിന്ദി, മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസിനിത്തിയത്. ചിത്രത്തിന് എൺപത് കോടിക്കു മുകളിൽ ചെലവുണ്ടെന്നാണ് സിനിമയുടെ നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.

