കോഴിക്കോട്∙ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപനങ്ങളിലെ ലൈസൻസ് പരിശോധനയുടെ രണ്ടാം ദിവസം 63 കടകൾ കൂടി അടപ്പിച്ചു. 593 സ്ഥാപനങ്ങളിൽ കൂടി ഇന്നലെ പരിശോധന നടന്നു. ആദ്യ ദിവസം 573 സ്ഥാപങ്ങളിൽ പരിശോധന നടന്നതിൽ, 73 കടകൾ ലൈസൻസ് ഇല്ലെന്നു കണ്ടെത്തി അടപ്പിച്ചിരുന്നു.
നിയമാനുസൃതമുള്ള അപേക്ഷ നൽകി, പിഴ ഒടുക്കിയാൽ മാത്രമേ ഈ കടകളുടെ ലൈസൻസ് പുനഃസ്ഥാപിക്കാൻ സാധിക്കുകയുള്ളൂ എന്നും ഓരോ കടയുടെയും വലിപ്പവും കച്ചവടവും അടിസ്ഥാനമാക്കിയായിരിക്കും പിഴ തീരുമാനിക്കുകയെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മിഷണർ സക്കീർ ഹുസൈൻ അറിയിച്ചു.
ഇന്നും പരിശോധന തുടരും. സംസ്ഥാനവ്യാപകമായി ‘ഓപ്പറേഷൻ ഫോസ്കോസ്– ലൈസൻസ് ഡ്രൈവ്’ എന്ന പേരിലാണ് നപരിശോധന. . ലൈസൻസ് ഇല്ലാതതതിനു അടച്ചുപൂട്ടൽ നോട്ടിസ് ലഭിച്ച സ്ഥാപനം തുറന്നു പ്രവർത്തിച്ചത് പൊലീസ് സഹായത്തോടെ കൊയിലാണ്ടി ഫുഡ് സേഫ്റ്റി ഓഫിസർ വിജി വിൽസൺ പൂട്ടി സീൽ ചെയ്തു.