മുംബൈ ∙ മഹാരാഷ്ട്രയിൽ എൻസിപിയെ നെടുകെ പിളർത്തി ബിജെപി സർക്കാരിൽ ചേർന്ന സഹോദരപുത്രനായ അജിത് പവാറിന്റെ വിമത നീക്കത്തിൽ തളരില്ലെന്നു പ്രഖ്യാപിച്ച് പാർട്ടി മേധാവി ശരദ് പവാർ. വർഗീയ ശക്തികൾക്കെതിരായ പോരാട്ടം തുടങ്ങിയെന്നു പറഞ്ഞ പവാർ, പാർട്ടിയെ വീണ്ടെടുക്കുമെന്നും വ്യക്തമാക്കി.
‘‘ഇന്ന് മഹാരാഷ്ട്രയിലെയും രാജ്യത്തെയും സമൂഹത്തിൽ ജാതിയുടെയും മതത്തിന്റെയും പേരിൽ പിളർപ്പുണ്ടാക്കാൻ ചില ഗ്രൂപ്പുകൾ ശ്രമിക്കുന്നുണ്ട്. എൻസിപിയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് അവരുടെ യഥാർഥ സ്ഥലം ഞങ്ങൾ കാണിച്ചുകൊടുക്കും. വർഗീയ ശക്തികൾക്കെതിരായ എന്റെ പോരാട്ടം ഇന്ന് തുടങ്ങി. വിമത പ്രവർത്തനം സംഭവിക്കട്ടെ, ഞാൻ പാർട്ടിയെ വീണ്ടെടുക്കും.’’– ശരദ് പവാർ പറഞ്ഞു.
ഗുരു പൂർണിമ ദിനത്തിൽ, തന്റെ മാർഗദർശിയും മഹാരാഷ്ട്രയുടെ ആദ്യ മുഖ്യമന്ത്രിയുമായിരുന്ന യശ്വന്ത്റാവു ചവാന്റെ സ്മാരകം സന്ദർശിച്ച ശേഷമായിരുന്നു പവാറിന്റെ പ്രതികരണം. പാർട്ടി വിട്ട വിമതർക്കു മടങ്ങിവരാമെന്ന് പറഞ്ഞ പവാർ, ഇതിനു സമയപരിധിയുണ്ടെന്നും ഓർമിപ്പിച്ചു. പ്രതിപക്ഷ പാർട്ടികളെ നശിപ്പിക്കാനാണു ബിജെപിയുടെ ശ്രമമെന്ന ആരോപണവും അദ്ദേഹം ഉയർത്തി. അജിത് പവാർ ഉൾപ്പെടെ സത്യപ്രതിജ്ഞ ചെയ്ത 9 എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ രാഹുൽ നർവേകർക്ക് എൻസിപി പരാതി നൽകിയിരുന്നു.

