
കര്‍ണാടകയിൽ കനറാ ബാങ്കിന്‍റെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 51 കിലോ സ്വര്‍ണവും 5.20 ലക്ഷം രൂപയും മോഷണം പോയി .കനറാ ബാങ്കിന്‍റെ വിജയപുര മനഗുള്ളി ശാഖയിലാണ് മോഷണം നടന്നത്. . മോഷണം പോയ സ്വര്‍ണത്തിന് ഏകദേശം 52 കോടിയോളം മൂല്യം വരും.
മേയ് 23-ന് വൈകിട്ട് ഏഴുമണിക്കും മേയ് 25 രാവിലെ 11.30-നും ഇടയിലാണ് കവര്‍ച്ച നടന്നതെന്നാണ് നിഗമനം. മേയ് 23 ആയിരുന്നു ബാങ്കിന്‍റെ അവസാന പ്രവൃത്തിദിവസം. 24, 25 തീയതികളില്‍ ബാങ്ക് അവധിയായിരുന്നു. മേയ് 25-ന് രാവിലെ 11.30-ഓടെ ബാങ്കിലെ ഒരു ജീവനക്കാരനാണ് പ്രധാന ഷട്ടറിന്റെ പൂട്ടും ഗ്രില്ലുകളും തകര്‍ത്തനിലയില്‍ കണ്ടത്. ഇയാൾ ഉടനെ തന്നെ ബ്രാഞ്ച് ഇന്‍ ചാര്‍ജിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബാങ്കിന്റെ റീജിയണല്‍ മേധാവിക്കും വിവരം കൈമാറി. ഉച്ചയ്ക്ക് ഒരുമണിയോടെ റീജിയണല്‍ ഓഫീസിലെ ഉദ്യോഗസ്ഥരടക്കം ബാങ്കിലെത്തി നടത്തിയ പരിശോധനയിലാണ് കവര്‍ച്ച സ്ഥിരീകരിച്ചത്. തുടര്‍ന്ന് സ്‌ട്രോങ് റൂമിലെ വിവിധ അലമാരകള്‍ പരിശോധിച്ചാണ് നഷ്ടപ്പെട്ട സ്വര്‍ണത്തിന്‍റെ അളവ് കണക്കാക്കിയത്. കേസിൽ ഇതുവരെ അറസ്റ്റൊന്നും നടന്നിട്ടില്ല.രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും വലിയ സ്വർണ്ണ കൊള്ളകളിലൊന്നായി മാറിയിരിക്കുകയാണ് കര്‍ണാടകയിലെ ബാങ്ക് കവര്‍ച്ച.

