ഭുവനേശ്വർ∙ രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിലെ രക്ഷാദൗത്യം പൂർത്തിയായി. ബോഗികളിൽ കുടുങ്ങിയവരെ പുറത്തെടുത്തു. ഗതാഗതം പുനസ്ഥാപിക്കാൻ ശ്രമം തുടങ്ങിയതായി റെയില്‍വേ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബാലസോറിലെത്തും. ദുരന്തസ്ഥലവും ആശുപത്രികളിൽ ചികിത്സയിലുള്ളവരെയും പ്രധാനമന്ത്രി സന്ദർശിക്കും.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം നടത്തി. യോഗത്തിൽ അമിത് ഷായും പങ്കെടുക്കുന്നുണ്ട്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാനും ബാലസോറിലെത്തി. ട്രെയിൻ ദുരന്തം ഉന്നതതലസമിതി അന്വേഷിക്കുമെന്ന് റെയിൽവേമന്ത്രി അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിനു 10 ലക്ഷം രൂപ റെയിൽവേ നൽകും.

