കണ്ണൂർ: ട്രെയിനിലെ തീവെപ്പിന് പിന്നാലെ നടന്ന മട്ടന്നൂർ സ്വദേശികളുടെ മരണം കണ്ണൂരിനെ നടുക്കി. ആലപ്പുഴ-കണ്ണൂർ എക്‌സ് പ്രസിൽ അഞ്ജാതൻ പെട്രോൾ ഒഴിച്ചു തീവെച്ചതിനെ തുടർന്ന് ട്രെയിനിന് പുറത്തേയ്ക്ക് ചാടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവർ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരിച്ച മൂന്നുപേരും മട്ടന്നൂർ പാലോട്ടുപള്ളി സ്വദേശികളാണെന്ന് പോലീസ് അന്വേഷണത്തിൽ വ്യക്തമായി.
മട്ടന്നൂർ പാലോട്ട് സ്വദേശികളായ റഹ്‌മത്ത്, സഹോദരിയുടെ മകൾ രണ്ടുവയസുകാരി സഹല, മട്ടന്നൂർ സ്വദേശിയായ നൗഫിക്ക് എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ എലത്തൂരിനടുത്ത് ഞായറാഴ്ച്ച രാത്രി പത്തുമണിയോടെ റെയിൽവേ ട്രാക്കിൽ കണ്ടെത്തിയിരുന്നു. ഡി വൺ കോച്ചിൽ യാത്ര ചെയ്തവർക്കുനേരെയാണ് ആക്രമണമുണ്ടായത്. ചുവന്ന ഷർട്ടും തൊപ്പിയും ധരിച്ച മധ്യവയസ്കനാണ് പെട്രോളൊഴിച്ച് തീവെച്ചതെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട്. 9 പേർക്കാണ് പൊള്ളലേറ്റത്.

