രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിനിടെ 594 ഡോക്ടര്‍മാര്‍ക്ക് ജീവൻ നഷ്ടമായെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ). കോവിഡ് മരണങ്ങളുടെ സംസ്ഥാനാടിസ്ഥാനത്തിലുള്ള കണക്ക് വ്യക്തമാക്കുന്ന ഒരു ചാര്‍ട്ട് സംഘടന പുറത്തുവിട്ടു. പകര്‍ച്ചവ്യാധിയുടെ രണ്ടാം തരംഗത്തിനിടെ കോവിഡ് മൂലം മരണമടഞ്ഞ 594 ഡോക്ടര്‍മാരില്‍ ഭൂരിഭാഗവും ഡല്‍ഹിയിലാണ്, ബീഹാര്‍, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ കോവിഡ് രണ്ടാം തരംഗത്തില്‍ നിരവധി ഡോക്ടര്‍മാരുടെ മരണത്തിന് സാക്ഷ്യം വഹിച്ചതായും റിപോര്‍ട്ട് പറയുന്നു.
രണ്ടാം തരംഗത്തില്‍ ഡല്‍ഹിയില്‍ 107 ഡോക്ടര്‍മാര്‍ ഡല്‍ഹിയില്‍ മരിച്ചതായി ഐഎംഎ കണക്കുകര്‍ വ്യക്തമാക്കുന്നു. 96 ഡോക്ടര്‍മാരുടെ മരണവും ബീഹാറില്‍ നിന്നാണ്. ഉത്തര്‍പ്രദേശില്‍ 67 ഉം, രാജസ്ഥാനില്‍ 43 ഉം, ജാര്‍ഖണ്ഡില്‍ 39 ഉം മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഐഎംഎ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 5 ഡോക്ടര്‍മാരുടെ മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തത്.
അതേസമയം ഐഎംഎ ഇന്ത്യയിലെ ഡോക്ടര്‍മാരുടെ സംഘടനയായതിനാല്‍ യഥാര്‍ത്ഥ മരണസംഖ്യ ഈ സ്ഥിതിവിവരക്കണക്കുകളെക്കാള്‍ കൂടാന്‍ സാധ്യതയുണ്ട്, കാരണം അസോസിയേഷന്‍ അതിന്റെ 3.5 ലക്ഷം അംഗങ്ങളുടെ റെക്കോര്‍ഡ് മാത്രമേ സൂക്ഷിക്കുന്നുള്ളൂ, രാജ്യത്ത് 12 ലക്ഷം ഡോക്ടര്‍മാരാണുള്ളത്.
ഡോക്ടര്‍മാര്‍, ഹെല്‍ത്ത് കെയര്‍ സ്റ്റാഫുകള്‍, ആരോഗ്യസംരക്ഷണ സ്ഥാപനങ്ങള്‍ എന്നിവയ്ക്കെതിരായ അക്രമ സംഭവങ്ങള്‍ക്കെതിരെ ഐഎംഎ അടുത്തിടെ ശബ്ദമുയര്‍ത്തിയിരുന്നു. ആരോഗ്യസംരക്ഷണ മേഖലയ്‌ക്കെതിരായ അതിക്രമങ്ങള്‍ വര്‍ഷം തോറും വര്‍ദ്ധിച്ചുവരുന്നതായും ഐഎംഎ പറഞ്ഞു. രാജ്യത്തെ ആരോഗ്യപരിപാലന വിദഗ്ധരെ സംരക്ഷിക്കുന്നതിനായി അടിയന്തരമായി അതിക്രമങ്ങള്‍ക്കെതിരെ ഫലപ്രദവും ശക്തവുമായ നിയമം നടപ്പാക്കണമെന്ന് ഐഎംഎ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു.

